
കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ഒളിവിലായിരുന്ന ഭർതൃമാതാവ് പിടിയിൽ. കോഴിക്കോട്ടെ ഒരു ലോഡ്ജിൽ വച്ചാണ് ഷബ്നയുടെ ഭർതൃമാതാവായ നഫീസ അറസ്റ്റിലായത്. യുവതിയുടെ ഭർതൃസഹോദരി കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഹബീബ് ഉൾപ്പടെയുളളവർ ഇപ്പോഴും ഒളിവിലാണ്.
ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം, ഗാർഹിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹബീബിന്റെ അമ്മാവനായ ഓർക്കാട്ടേരി സ്വദേശി ഹനീഫയെ പൊലീസ് മുൻപ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഷബ്‌നയെ ഹനീഫ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഷബ്നയെ ഭർതൃവീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്തുവർഷം മുൻപായിരുന്നു ഷബ്നയുടെ വിവാഹം. ഭർത്തൃവീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാൻ ഷബ്നയുടെ രക്ഷിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ യുവതി അവിടെത്തന്നെ തുടരുകയായിരുന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസം മാറാൻ യുവതി തീരുമാനിച്ചു.ഇതിനായി വിവാഹ സമയത്ത് നൽകിയ 120 പവൻ സ്വർണം തിരിച്ച് വേണമെന്ന് ഷബ്ന ഭർത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.