parliament

ന്യൂ‌ഡൽഹി: സഭാനടപടികൾ തടസപ്പെടുത്തിയതിന് കേരളത്തിൽ നിന്നുള്ള നാല് എം പിമാരടക്കം 15പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഇതിൽ ഒമ്പത് പേർ കോൺഗ്രസ് എം പിമാരാണ്. എം പിമാരായ മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, ഡീൻ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹെെബി ഈഡൻ, ​ ജ്യോതിമണി,​ വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, കനിമൊഴി,​ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ തുടങ്ങിയവരെയും സസ്പെൻഡ് ചെയ്തു.

പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് 15 എം പിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. ഈ സമ്മേളന കാലയളവിലേയ്ക്കാണ് സസ്പെൻഷൻ. ലോക്സഭയിലെ സുരക്ഷാ വിഴ്ചയിൽ സർക്കാരിന്റെ പ്രസ്താവന ആവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം ലോക്സഭയിൽ ബഹളം വച്ചത്.

ലോക്സഭയിൽ ഇന്നലെ രണ്ടുപേർ അതിക്രമിച്ച് കയറിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് മേധാവിയ്ക്കാണ് കേസ് അന്വേഷണത്തിന്റെ പൂർണ ചുമതല നൽകിയിരിക്കുന്നത്. പ്രതികൾക്കെതിരെ അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ഗൂഡാലോചന, പ്രകോപനത്തിലൂടെ കലാപമുണ്ടാക്കാനുളള ശ്രമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കു​റ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്.

പാർലമെന്റിൽ കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതുമെന്ന് ലോക്സഭാ സ്പീക്കർ ഓംബിർല അറിയിച്ചു. സംഭവത്തിൽ ബിജെപി എംപി പ്രതാപ് സിംഹയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതികളിലൊരാളുടെ പ്രവേശനത്തിനായുളള പാസ് അനുവദിച്ചത് പ്രതാപ് സിംഹയാണ്.