f

ഇടുക്കി : വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടേത് കൊലപാതകം തന്നെയാണെന്ന് പോക്സോ കോടതി. കേസിലെ വിധിപ്പകർപ്പിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്‌ച പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി.

ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ചത്. ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. വിരലടയാള വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റി,​ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിധിപകർപ്പിൽ പറയുന്നു. ലൈംഗിക ചൂഷണം ഉണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുന്നു.

അതേസമയം കേസിൽ പ്രതി അർജുനെ വെറുതെവിട്ടതിനെതിരെ അപ്പീൽ പോകാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. വിധി വന്നതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ നേരത്തേ അറിയിച്ചിരുന്നു. വൈകാരികവും നാടകീയവുമായ രംഗങ്ങളാണ് കോടതി വളപ്പിൽ അരങ്ങേറിയത്. കേസിൽ ഇപ്പോൾ വിധി പറഞ്ഞ ജഡ്ജി പണം വാങ്ങിയെന്ന് ആരോപിച്ച ബന്ധുക്കൾ തങ്ങൾക്ക് പഴയ ജഡ്ജിയെ വേണമെന്നും ആവശ്യപ്പെട്ടു. ഒരു വനിത ജഡ്ജിയായിരുന്നിട്ടുകൂടി പ്രതിയെ വെറുതെവിട്ടെന്നും ബന്ധുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.'14 വർഷത്തിന് ശേഷമുണ്ടായ കൊച്ചിനെയാണ് അവൻ പൂജാമുറിയിലിട്ട് പീഡിപ്പിച്ച് കൊന്നത്. ഞാൻ ചോറ് കൊടുത്ത കൊച്ചാ. എന്റെ ജീവനായിരുന്നു അറിയാവോ. എന്റെ കുഞ്ഞിനെ കൊന്നതാ..അവൾക്ക് നീതി കിട്ടിയില്ല, നാട്ടുകാർക്ക് മുഴുവൻ അറിയാം, അവൻ ഇനി സന്തോഷായിട്ട് ജീവിക്കാൻ പോകുവാ, ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായില്ലേ.'- ബന്ധുക്കൾ കോടതി മുറിയിൽ നിന്ന് വിളിച്ചുപറഞ്ഞു.