
കൊല്ലം: സമയക്രമം പാലിക്കാതെ പ്രവർത്തിച്ച സ്വകാര്യബാറിനെതിരെ നടപടിയെടുത്ത് എക്സൈസ് സംഘം. കൊല്ലത്ത് പ്രവർത്തിച്ചുക്കൊണ്ടിരുന്ന ഹോട്ടൽ സീ പാലസിനെതിരെയാണ് എക്സൈസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അസിസ്റ്റൻ് എക്സൈസ് കമ്മീഷണർ ടി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കൊല്ലം എക്സൈസ് റെയിഞ്ച് പാർട്ടിയും ചേർന്നാണ് ബാറിൽ മിന്നൽ പരിശോധന നടത്തിയത്.
ബാറിന് മുന്നിൽ പതിവിലും നേരത്തെ നിരവധിയാളുകളും വാഹനങ്ങളും കിടക്കുന്നുണ്ടായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ബാറിന്റെ പരിസരത്തെത്തിയത്. ബാറിൽ അപ്പോൾ അൻപതോളം പേരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.അനുവദനീയമായ സമയത്തിന് മുൻപ് തന്നെ ജീവനക്കാർ ബാർ തുറന്ന് മദ്യവിൽപ്പന നടത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിൽ ബാർ ജീവനക്കാരായ ഗിരീഷ് ചന്ദ്രൻ, സ്ഥാപനത്തിന്റെ ലൈസൻസി രാജേന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് കൊല്ലം റേഞ്ചിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, തലശ്ശേരിയിൽ നിന്നും അനധികൃതമായി ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന പോണ്ടിച്ചേരി മദ്യം എക്സൈസ് പിടിച്ചെടുത്തു. 733 ലിറ്റർ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. വാഹനം ഓടിച്ചിരുന്ന കോഴിക്കോട് വടകര സ്വദേശി ചന്ദ്രൻ എ കെ എന്നയാളെ പ്രതിയായി അറസ്റ്റ് ചെയ്തു. ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങൾ മുന്നിൽ കണ്ട് എക്സൈസ് വകുപ്പ് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് കെ യുടെ നേതൃത്വത്തിലുള്ള ടീമും, കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്നാണ് കേസ് എടുത്തത്.