manjumol

തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ വയോധികയെ ദേഹോപദ്രവമേൽപ്പിക്കുകയും അവരോട് മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു നിർദ്ദേശം നൽകി.

മറവിരോഗം ബാധിച്ച ഏലിയാമ്മ വർഗീസ് എന്ന എൺപതുകാരിക്കാണ് സ്വന്തം വീട്ടിൽ വച്ച് മകന്റെ ഭാര്യയും അദ്ധ്യാപികയുമായ മഞ്ജുമോളിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്നത്.കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.

വയോജനങ്ങൾക്കെതിരായ അതിക്രമസംഭവങ്ങൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി നിർദ്ദേശം നൽകി.

അതേസമയം, സംഭവത്തിൽ മഞ്ജുമോളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മക്കളെ നോക്കാൻ ജാമ്യം നൽകണമെന്നായിരുന്നു മഞ്ജുമോൾ ജാമ്യാപേക്ഷയിൽ അഭ്യർത്ഥിച്ചിരുന്നത്. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത മഞ്ജുമോളെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. മർദ്ദനത്തിന്റെ ഒരുവർഷം മുമ്പുള്ള ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് ഇന്നലെയായിരുന്നു അറസ്റ്റുചെയ്തത്.