
ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിറുത്തിയ നാടാണ് കേരളമെന്ന നടൻ പ്രകാശ് രാജിന്റെ പരാമർശത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കേരളം ദൈവങ്ങളെ മാറ്റി നിർത്തി രാഷ്ട്രീയം പറയുന്നുവെന്ന പ്രകാശ് രാജിന്റെ പ്രസ്താവന സത്യ വിരുദ്ധമാണെന്ന് ഹരീഷ് പേരടി കുറിച്ചു.
ആ ഉദ്ഘാടന വേദിയിൽ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആൾദൈവമാണ്. ആ ആൾ ദൈവത്തെയാണ് അവിടെ കൂടിയിരുന്ന സാധാരണക്കാരായ മനുഷ്യർ കൂവി വിളിച്ചത്. അത് കണ്ടിട്ടും കാണാത്തതുപോലെ ആ ഫാസിസ്റ്റ് വേദിയിൽ ഇരുന്ന് മോദിയെ വിമർശിച്ചാൽ അത് എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധമാവുമെന്നും ഹരീഷ് പേരടി ചോദിച്ചു.
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനസംഗമത്തിൽ വിശിഷ്ടാതിഥിയായി സംസാരിച്ചപ്പോഴാണ് പ്രകാശ് രാജ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. 'ദൈവത്തിന്റെ സ്വന്തം നാട് എന്നതിനോടൊപ്പം ദൈവത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിറുത്തിയ നാട് കൂടിയാണ് കേരളം. പ്രത്യയശാസ്ത്രങ്ങളുടെ നിറങ്ങളില്ലാതെ ഇത്തരം ഒരു മേളയൊരുക്കിയതിൽ കേരളത്തിലെ സിനിമാപ്രവർത്തകരേയും സർക്കാരിനേയും അഭിനന്ദിക്കുന്നു'.- പ്രകാശ് രാജ് പറഞ്ഞത്.
പോസ്റ്റിന്റെ പൂർണരൂപം
കേരളം ദൈവങ്ങളെ മാറ്റി നിർത്തി രാഷ്ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യ വിരുദ്ധമാണ്. ആ ഉത്ഘാടന വേദിയിൽ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആൾദൈവമാണ്. ആ ആൾ ദൈവത്തെയാണ് അവിടെ കൂടിയിരുന്ന സാധാരണക്കാരായ മനുഷ്യർ കൂവി വിളിച്ചത്. അത് കണ്ടിട്ടും കാണാത്തതുപോലെ ആ ഫാസിസ്റ്റ് വേദിയിൽ ഇരുന്ന് മോദിയെ വിമർശിച്ചാൽ അത് എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധമാവും..താങ്കൾ ഒരു പഴയ നാടകക്കാരനായതുകൊണ്ട് പറയുകയാണ്.
അവിടെ മനോജ്കാന എന്ന ഒരു നാടകക്കാരൻ ഉണ്ടായിരുന്നു. അയാളുടെ നേതൃത്വത്തിലാണ് താങ്കളുടെ പ്രിയ സുഹൃത്തായ ആൾ ദൈവത്തിനുനേരെ അക്കാദമിക്കുള്ളിൽ ഇരുന്ന് കലാപം തുടങ്ങിയത്. മനോജിനെ കാണാനും പരിചയപ്പെടാനും താങ്കൾക്ക് അവസരം ഉണ്ടാവില്ലാ എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു. മനോജ് കാനയും സുഹൃത്തുക്കളും മിക്കവാറും അവിടെനിന്ന് പുറത്താവും. ആൾ ദൈവം അവിടെത്തനെയുണ്ടാവും. അതുകൊണ്ട് പ്രകാശ് രാജ് സാർ ഫാസിസത്തിനെതിരെ സംസാരിക്കാൻ ആൾ ദൈവങ്ങൾ വിളിക്കുമ്പോൾ ഇനിയും ഓടി വരിക. സ്വാഗതം.