
ആലപ്പുഴ: ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധിച്ച യുത്ത്‌കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ ക്രൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്റെ പ്രവർത്തി വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറാണ് പ്രവർത്തകരെ മർദിച്ചത്.
പൊലീസ് ഉണ്ടായിട്ടും ഗൺമാൻ പ്രവർത്തകരെ മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാന്റെ ചുമതല. പ്രവർത്തകരെ തല്ലാനുള്ള അധികാരം ഗൺമാന് ഇല്ലെന്നാണ് വാദം.
നവകേരസദസ് തുടങ്ങിയതിന് ശേഷം ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ വിമർശനം ഉയരുന്നത്. മുൻപ് പെരുമ്പാവൂരിലും ഉണ്ടായി. ഇത് കൂടാതെ ഇടുക്കിയിൽ ഒരു മാദ്ധ്യമപ്രവർത്തകനെ തള്ളി മാറ്റിയതും ഈ ഗൺമാനാണ്.
ആലപ്പുഴ കെെതവന ജംഗ്ഷനിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധവുമായി യുത്ത്‌കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ എത്തിയത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഗൺമാൻ ഇവരെ മർദിക്കുകയായിരുന്നു. പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനു നേരെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബിന്റെ വീട് ഒരു സംഘം ആക്രമിച്ചു. ഭാര്യയെ കൈയേറ്റം ചെയ്തു. വീട്ടുസാധനങ്ങൾ തല്ലിത്തകർത്തു. കൈതവനയിലാണ് സംഭവം.
ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപം കരിങ്കൊടി കാട്ടിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും വളഞ്ഞിട്ട് മർദ്ദിച്ചിരുന്നു. സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെ.എസ്.യു ജില്ലാപ്രസിഡന്റ് എ.ഡി.തോമസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.