
പാലക്കാട്: വല്ലപ്പുഴയിൽ പോത്തിനെ ഇടിച്ച് ട്രെയിൻ പാളം തെറ്റിയതിന്റെ പശ്ചാത്തലത്തിൽ കന്നുകാലികൾ റെയിൽപ്പാളം മുറിച്ചുകടക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ പാലക്കാട് റെയിൽവേ സുരക്ഷാസേനയുടെ നടപടികൾ ആരംഭിച്ചു. പാളത്തിനരികിൽ കന്നുകാലികളെ മേയാൻ വിട്ടതിന് കഴിഞ്ഞ ഒരുമാസത്തിനിടെ ഷൊർണൂർ, തിരൂർ, കണ്ണൂർ, വടകര, പാലക്കാട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലായി ആകെ 10 കേസുകളാണ് ആർ.പി.എഫ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടങ്ങളിലെ കന്നുകാലികളുടെ ഉടമകളുടെ വിവരശേഖരണവും ആർ.പി.എഫ് പൂർത്തിയാക്കി.
ഡിവിഷൻ പരിധിയിലെ എസ്.ഐ.മാരുടെയും എ.എസ്.ഐമാരുടെയും നേതൃത്വത്തിലാണ് പാളങ്ങളിലൂടെ നടന്ന് കന്നുകാലികൾ പാളം മുറിച്ചുകടക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തിയത്. തുടർന്ന് കന്നുകാലികളുടെ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ചു. ഉടമകളെ ബോധവത്കരിക്കുന്നതിനും അപകടമുണ്ടായാൽ പെട്ടെന്ന് നടപടിയെടുക്കുന്നതിനുമാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് അധികൃതർ പറഞ്ഞു.
79 ബോധവത്കരണ ക്ലാസുകൾ നടത്തി
കന്നുകാലികൾമൂലം അപകടമുണ്ടായാൽ റെയിൽവേ നിയമപ്രകാരം ആർ.പി.എഫ് കേസെടുക്കും. മജിസ്‌ട്രേറ്റ് കോടതികൾ മുഖാന്തരമാകും വിചാരണ നടക്കുക. ഇത് ഒഴിവാക്കാൻ ഇതുവരെ 79 ബോധവത്കരണ ക്ലാസുകളും ഉടമകൾക്കായി ആർ.പി.എഫ് നടത്തിക്കഴിഞ്ഞു. വേഗത്തിൽ വരുന്ന ട്രെയിൻ പാളത്തിലുള്ള കന്നുകാലികളെ തട്ടിയാൽ മറിയാൻവരെ സാധ്യതയുണ്ടെന്നും റെയിൽപ്പാളങ്ങൾക്ക് സമീപത്ത് കന്നുകാലികളെ മേയാൻ വിടരുതെന്നും ആർ.പി.എഫ്. അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.