
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വ്യാപക മഴ. നഗര മേഖലകളിലും ഉൾ മേഖലകളിലുമെല്ലാം തന്നെ മഴയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തി അല്പം കുറഞ്ഞെങ്കിലും ഇപ്പോഴും തുടരുകയാണ്. എന്നാൽ ഒരിടത്തും വെള്ളം കയറിയതായി റിപ്പോർട്ടില്ല. .ശ്രീലങ്കയ്ക്ക് സമീപമായി രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴിയാണ് തലസ്ഥാനത്തെ തോരാ മഴയ്ക്ക് കാരണം.
അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.ശ്രീലങ്കയ്ക്ക് സമീപമായി രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തമാകുന്നതിനാലാണ് മഴ ലഭിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ശകത്മായ മഴ ലഭിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.