sudhakaran

ഇടുക്കി: ഇനി കെ എസ് യു,യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയാൽ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പ്രതിഷേധം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതിൽ ലജ്ജിക്കുന്നുവെന്നും ഇടുക്കിയിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ എന്ത് ജനാധിപത്യമാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാൻ പോയോ, അല്ലെങ്കിൽ കല്ലെറിയാൻ പോയോ?. കരിങ്കൊടി കാണിക്കുന്നതിൽ സിപിഎമ്മിന്റെ ആൾക്കാർ ഇങ്ങനെ പരാക്രമം കാണിക്കുന്നത് എന്തിനാണ്?.പ്രതിഷേധിക്കാൻ പാടില്ലെങ്കിൽ കേരളം പിണറായി വിജയന്റെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കണം'- സുധാകരൻ പറഞ്ഞു.

അതേസമയം, നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ തല്ലിയ മുഖ്യമന്ത്രിയുടെ അംഗ രക്ഷകന്റെയും പൊലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം ഇരുപതിന് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ചുനടത്തും. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷകസംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കെ പി സി സി പ്രസിഡന്റ് അഭ്യർത്ഥിച്ചു.