d

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. 'ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാൻ' എന്ന് പറയാൻ അറിയാഞ്ഞിട്ടല്ല. ഗവർണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പറയാത്തതെന്ന് മുഹമ്മദ് റിയാസ് തുറന്നടിച്ചു. കോന്നിയില്‍ നടന്ന നവകേരള സദസിൽ സംസാരിക്കുകയാിരുന്നു മന്ത്രി

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍ പദവിയുള്‍പ്പെടെയുള്ള സ്ഥാനങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഗവര്‍ണര്‍മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രം കാണുന്നില്ല.

എന്താണ് ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിനോടും കേരളത്തോടും ഇത്ര വിദ്വേഷം? കണ്ണൂരിന്റെ ‘ബ്ലഡി ഹിസ്റ്ററി’ തനിക്കറിയാമെന്നു പറയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ല. കോളനി വിരുദ്ധ പോരാട്ടത്തില്‍ നിരവധിപേര്‍ രക്തസാക്ഷികളായ മണ്ണാണ് കണ്ണൂര്‍. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയെ ആര്‍.എസ്.എസ് തിരഞ്ഞെടുപ്പോള്‍ അതിനെ ചെറുത്തതാണ് കണ്ണൂരിന്റെ ചരിത്രം. മുസ്ലീം പള്ളി ആക്രമിക്കാന്‍ ആര്‍.എസ്.എസുകാര്‍ ശ്രമിച്ചപ്പോള്‍ യു.കെ കുഞ്ഞിരാമനെന്ന സഖാവാണ് പള്ളിക്ക് കാവല്‍ നിന്നത്. മാപ്പിളയുടെ സന്തതിയെന്നു പറഞ്ഞ് കുഞ്ഞിരാമനെ ആര്‍.എസ്,​.എസുകാര്‍ വകവരുത്തി. അന്ന് വർഗീയകലാപത്തിന് കോപ്പുകൂട്ടിയവരെ തടുത്ത, ജനങ്ങൾക്ക് കാവൽനിന്ന പാരമ്പര്യമാണ് കണ്ണൂരിന്റേത്. അതിനു നേതൃത്വം കൊടുത്തയാളാണ് പിണറായി വിജയനെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ചരിത്രത്തെ വക്രീകരിച്ചും തമസ്കരിച്ചും ആര്‍എസ്എസ് ആഗ്രഹിക്കുന്നതുപോലെ കേരളത്തില്‍ പ്രവര്‍ത്തനം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയേയും അദ്ദേഹം ജനിച്ചു വളര്‍ന്ന കണ്ണൂരിനേയും ആക്രമിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ചും യോജിപ്പിച്ചും നിറുത്തി മുന്നോട്ടുപോകാനാണ് കേരളസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അത് വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ടാണ് കേരളത്തോട് സാമ്പത്തിക ഉപരോധ സമാനമായ നിലപാട് സ്വീകരിക്കുന്നുത്. സംസ്ഥാനത്തിനു ലഭിക്കേണ്ട ന്യായമായ തുകയാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. അത് ആരുടേയും തറവാട്ട് സ്വത്തിൽ നിന്ന് എടുത്തുതരുന്നതല്ല. ജനങ്ങൾക്കു ലഭിക്കേണ്ട ന്യായമായ തുകയാണത്. അതേ കേരളം ചോദിച്ചിട്ടുള്ളു. അതേപ്പറ്റി പറയുമ്പോള്‍ വ്യക്തിയധിക്ഷേപം നടത്തിയല്ല മറുപടി പറയേണ്ടത്. ‘നമോപൂജ്യ നിവാരണ പദ്ധതി’യിലൂടെ കേന്ദ്രമന്ത്രിയായ മുരളീധരനാണ് ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ സംസാരിക്കുന്നതെന്നും റിയാസ് പരിഹസിച്ചു.

എൻഎച്ച് 66ന് സ്ഥലമേറ്റെടുക്കാൻ 25 ശതമാനം പണം കേരളം നൽകിയ കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പാർലമെന്റിൽ പറഞ്ഞത്. എന്നിട്ടും കേരളത്തിന് ദേശീയപാത വികസനത്തില്‍ പങ്കില്ലെന്ന് പച്ചക്കള്ളം മുരളീധരൻ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സംസ്ഥാനത്തോടുള്ള നിഷേധാത്മക നിലപാടാണ്. ജനിച്ചുവളര്‍ന്ന നാടിനോട് തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ മുരളീധരന്‍ അങ്ങനെ പറയില്ലെന്നും റിയാസ് ചൂണ്ടിക്കാണിച്ചു.