
രാജ്‌കോട്ട് : ദുർമന്ത്രവാദത്തിനെന്ന പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി ഉൾപ്പെടെ നാലുപേർ പിടിയിൽ. ഗുജാറത്തിലെ രാജ്‌കോട്ട് സ്വദേശിയായ 25കാരിയാണ് പീഡനത്തിനിരയായത്. ഡിസംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം.
സുഹൃത്തായ ഫൈസൽ പർമാറാണ് യുവതിക്ക് മന്ത്രവാദിയെന്ന് അവകാശപ്പെടുന്ന സാഗർ ഭഗ്‌ധാരിയെ പരിചയപ്പെടുത്തിയത്. ഫൈസലിനൊപ്പം യുവതി ഡിസംബർ 9ന് മന്ത്രവാദിയെ കാണാൻ മെസ്വാൻ ഗ്രാമത്തിൽ എത്തി. യുവതിയെ ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം വസ്ത്രങ്ങൾ മാറ്റാൻ മന്ത്രവാദി ആവശ്യപ്പെട്ടു. പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവെടുക്കണമെന്ന് പറഞ്ഞാണ് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 25കാരി പരാതിയിൽ പറയുന്നത്. പൂജയുടെ പകുതി ഭാഗം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും വീണ്ടും വരണമെന്നും മന്ത്രവാദി പറഞ്ഞു. പൂജകൾ പൂർത്തിയായാൽ ആകാശത്ത് നിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നും പ്രതി പറഞ്ഞു. ഡിസംബർ 14ന് പ്രതി വീണ്ടും പരാതിക്കാരിയെ വിളിച്ചു. എന്നാൽ വീണ്ടും പീഡനത്തിനിരയാകുമെന്ന് ഭയന്ന യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു,
ഭഗ്‌ധാരിക്കൊപ്പം സഹായികളായ വിജയ് വഗേല, നരൻ ഭോർഗഥാരിയ, സിക്കന്ദർ ദേഖായ, ഫൈസൽ പർമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്,