covid

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോൺ ജെഎൻ വൺ' വ്യാപനത്തിന്റെ ഭാഗമായി സ്ഥിതിഗതികൾ വിലയിരുത്താൻ കേരളം. ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.

കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിൽ ഉയർന്ന കൊവിഡ് കണക്കുകൾ എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ, അതിവേഗം പടരുന്ന ജെഎൻ വൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കടുപ്പിക്കണമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

നവംബർ രണ്ടാംവാരം മുതൽ ആരംഭിച്ച വൈറസിന്റെ വ്യാപനം ക്രമേണ ഉയരുകയാണ്. നിലവിൽ 1523 പേർ ചികിത്സയിലുണ്ട്. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 302പേരാണ് കൊവിഡ് ബാധിതരായത്. മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. വാക്‌സിനെടുത്തവരിൽ വൈറസ് പൊതുവേ അപകടകരമാകില്ല. എന്നാൽ പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും ഗുരുതരമായേക്കാം.

പകർച്ചപ്പനി ബാധിച്ച് ദിവസേന ആശുപത്രികളിൽ ചികിത്സതേടുന്ന 10,000ലധികം പേരിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും അനുഭവപ്പെടുന്നവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരിൽ നിന്നാണ് ഇത്രയധികം കേസുകൾ കണ്ടെത്തുന്നത്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളവരിലെങ്കിലും കൊവിഡ് പരിശോധിക്കുന്നത്. മറ്റൊരിടത്തും പരിശോധന പേരിനുപോലുമില്ല. രാജ്യത്ത് ശനിയാഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 302ഉം കേരളത്തിലായത് ഈ സാഹചര്യത്തിലാണ്.

ലോകവ്യാപകമായി കൊവിഡ് വ്യാപനത്തിൽ വർദ്ധനവുണ്ട്. അമേരിക്കയിലും സിംഗപ്പൂരിലും അതിവ്യാപനമാണിപ്പോൾ. അമേരിക്കയിൽ 23000ത്തോളംപേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവരെല്ലാം 60 വയസിന് മുകളിലുള്ളവരാണ്.

വാക്സിനെടുത്തവരിൽ ഗുരുതരമാകില്ല

നിലവിൽ കൊവിഡ് ബാധിക്കുന്നവരിൽ അപ്പർ റെസ്‌പറേറ്ററി ഇൻഫക്ഷനാണ് കാണപ്പെടുന്നത്. വാക്സിൻ എടുത്തവരിൽ ശക്തമായ ചുമ,തെണ്ടയിലെ അസ്വസ്ഥത തുടങ്ങിയവയിൽ ഇത് അവസാനിക്കും. അല്ലാത്തവരിൽ ലോവർ റെസ്പറേറ്ററി ഇൻഫക്ഷനായി മാറി ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയേക്കാം.