
ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്
ക്വബേഹ : ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ചുവർഷത്തിന് ശേഷം ഒരു ഏകദിന പരമ്പരയിൽ വിജയം നേടാനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ ദിവസം ജോഹന്നാസ് ബർഗിൽ ആദ്യ ഏകദിനത്തിൽ ആതിഥേയരെ എട്ടുവിക്കറ്റിന് തച്ചുടച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇന്ന് ക്വബേഹയിൽ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം മണ്ണിലെ ഏറ്റവും വലിയ തോൽവിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടിവന്നത്.
വാണ്ടററേഴ്സ് ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ 27.3 ഓവറിൽ 116 റൺസിന് ആൾഒൗട്ടാക്കിയ ശേഷം 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയായിരുന്നു കെ.എൽ രാഹുൽ നയിച്ച ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ മണ്ണിൽ അഞ്ചുവിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ പേസറായി ചരിത്രം കുറിച്ച അർഷ്ദീപ് സിംഗും നാലുവിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും ചേർന്നാണ് എതിരാളികളെ കുറഞ്ഞ സ്കോറിൽ എറിഞ്ഞൊതുക്കിയത്.അർദ്ധസെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരൻ സായ് സുദർശനും (55*), ശ്രേയസ് അയ്യരും (52) ചേർന്ന് ഇന്ത്യയ്ക്ക് ഈസി ചേസിംഗ് വിജയം സമ്മാനിക്കുകയും ചെയ്തു. പത്തോവറിൽ 37 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗാണ് മാൻ ഒഫ് ദ മാച്ചായത്.
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 243 റൺസിന് തോൽപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് രോഹിത് ശർമ്മയേയും വിരാട് കൊഹ്‌ലിയേയും ഷമിയേയും ജസ്പ്രീത് ബുംറയേയും പോലെ സീനിയർ താരങ്ങൾ ഇല്ലാതെതന്നെ ഇത്തരത്തിലൊരു വിജയം നേടിയെടുക്കാനായത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
അർഷ്ദീപ് സിംഗിന്റെ അഞ്ചുവിക്കറ്റ് നേട്ടവും ആവേഷ് ഖാന്റെ നാലുവിക്കറ്റ് നേട്ടവും പേസ് ബൗളിംഗ് നിരയുടെ കരുത്ത് തെളിയിക്കുന്നു.മുകേഷ് കുമാറും പേസറായി ഇന്ത്യൻ നിരയിലുണ്ട്. കുൽദീപ് യാദവും അക്ഷർ പട്ടേലുമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി ആദ്യ ഏകദിനത്തിനിറങ്ങിയത്. തിലക് വർമ്മ പാർട് ടൈം സ്പിന്നറാണ്.
അരങ്ങേറ്റം അർദ്ധസെഞ്ച്വറികൊണ്ട് ആഘോഷമാക്കിയ സായ് സുദർശനാണ് ബാറ്റിംഗിലെ പുതിയ പ്രതീക്ഷ. ശ്രേയസ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അവസാന രണ്ട് ഏകദിനങ്ങളിൽ വിശ്രമമെടുക്കും. പകരം രജത് പാട്ടീദാറോ റിങ്കു സിംഗോ കളിക്കാനാണ് സാദ്ധ്യത. കെ.എൽ രാഹുൽ,തിലക് വർമ്മ,സഞ്ജു സാംസൺ എന്നിവരും ബാറ്റിംഗ് നിരയിലുണ്ട്.
ആദ്യ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ളേയിംഗ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നില്ല. റിതുരാജും സായ് സുദർശനും ഓപ്പണിംഗിലും രജത് പാട്ടീദാർ വൺ ഡൗണായും കെ.എൽ രാഹുൽ സെക്കൻഡ് ഡൗണായും ഇറങ്ങാൻ ഉള്ളതിനാൽ ഫിനിഷർ റോളിലേക്കാണ് സഞ്ജുവിനെ പരിഗണിക്കുക. വിക്കറ്റ് കീപ്പറായി നായകൻ രാഹുൽ ഉള്ളതിനാൽ ബാറ്ററും ഫീൽഡറുമായാണ് സഞ്ജുവിനെ കളിപ്പിക്കുക.
നാലാം നഷ്ടത്തിലേക്ക് ദക്ഷിണാഫ്രിക്ക
2021ന് ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന നാലാമത്തെ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ ഉറ്റുനോക്കുന്നത്. ലോകകപ്പിന്റെ സെമി ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റുമടങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് എതിരായ ട്വന്റി-20 പരമ്പര 1-1ന് പങ്കിട്ടിരുന്നു. യുവനിരയെയാണ് ആതിഥേയർ ഏകദിനത്തിനും ഇറക്കിയിരിക്കുന്നത്. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ റീസ ഹെൻറിക്സ്, ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ തുടങ്ങിയ സീനിയർ താരങ്ങളുമുണ്ട്.
പിച്ച് റിപ്പോർട്ട്
നാലുവർഷത്തിന് ശേഷമാണ് ക്വബേഹ ഏകദിനത്തിന് വേദിയാകുന്നത്. ആദ്യ ഏകദിനം നടന്ന വാണ്ടററേഴ്സിലേതുപോലെ പേസർമാരെ തുണയ്ക്കുന്ന പിച്ചല്ല ഇവിടെ. ബാറ്റിംഗിന് അനുകൂലമാണ് 300ലേറെ റൺസ് പിറക്കാനാണ് സാദ്ധ്യത. ഇവിടെ നടന്ന രണ്ടാം ട്വന്റി-20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ : റിതുരാജ് ഗെയ്‌ക്ക്‌വാദ്,സായ് സുദർശൻ,രജത് പാട്ടീദാർ,തിലക് വർമ്മ,കെ.എൽ രാഹുൽ,സഞ്ജു സാംസൺ, അക്ഷർ പട്ടേൽ,അർഷ്ദീപ് സിംഗ്,ആവേശ് ഖാൻ,കുൽദീപ് യാദവ്, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക : റീസ ഹെൻഡ്രിക്സ്,ടോണി ഡി സോർസി,റാസി വാൻഡർഡസൻ,എയ്ഡൻ മാർക്രം,ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ, പെഹ്‌ലുക്ക്‌വായോ,വിയാൻ മുൾഡർ,നാൻദ്രേ ബർഗർ,കേശവ് മഹാരാജ്,തബാരേസ് ഷംസി.
4.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
2017/18 സീസണിലാണ് ഇതിന് മുമ്പ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പര നേടിയത്.