
കുമളി: ജലനിരപ്പ് കുതിച്ചുയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ  നാളെ രാവിലെ 10ന് തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് സെക്കൻഡിൽ പതിനായിരം ഘനയടി വെള്ളം വരെ പെരിയാറ്റിലേക്ക് ഒഴുക്കുവാനാണ് തമിഴ്നാടിന്റെ തീരുമാനം.
ഇന്ന്  വൈകിട്ട് നാല് മണിയോടെ ജലനിരപ്പ് 138 അടിയായപ്പോൾ തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പ് കേരളത്തിന് നൽകി. 138.20 അടിയാണ് അവസാന വിവരം ലഭിക്കുമ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്റിൽ 11060.79 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുമ്പോൾ 1867 ഘനയടി വീതം തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ട് പോകുന്നുണ്ട്. ജലനിരപ്പ് 142 അടിയിലേക്കെത്തിയാൽ 2000 ഘനയടി തമിഴ്നാട്ടിലേക്കും ബാക്കി വരുന്നത് കേരളത്തിലേക്കും തുറന്നു വിടാനാണ് തമിഴ്നാടിന്റെ തീരുമാനം. 
കുമളിയിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് വനമേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്താൽ രാത്രി തന്നെ മുല്ലപെരിയാർ അണക്കെട്ടിന്റെ അനുവദനീയമായ സംഭരണ ശേഷിയായ 142 അടിയിലെത്തും. അങ്ങനെ വന്നാൽ രാത്രിയിൽ തന്നെ തമിഴ്നാട് ഷട്ടറുകൾ തുറന്നേക്കുമെന്നാണ് മുൻ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
മുല്ലപ്പെരിയാർ തുറന്നാൽ ജലമെത്തുന്ന പെരിയാറിലും ഇടുക്കി അണക്കെട്ടിലും വെള്ളം കുറവായതിനാൽ മുല്ലപ്പെരിയാർ തുറന്നാലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ആലടി, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി സംഭരണിയിലേക്ക് ആറ് മണിക്കൂർ കൊണ്ട് വെള്ളമെത്തും. ഇടുക്കി സംഭരണിയിൽ നിലവിൽ അവശേഷിക്കുന്നത് 2364.56 അടി വെള്ളമാണ്. ആകെ സംഭരണ ശേഷിയുടെ 58.74 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 15.74 അടി കുറവാണിത്. കഴിഞ്ഞ വർഷം ഇതേ സമയം 2380.3 അടിയായിരുന്നു ജലശേഖരം.