remitance

കൊച്ചി: ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമൊഴുക്ക് നടപ്പുവർഷം പത്ത് ലക്ഷം കോടി കവിഞ്ഞു. ലോക ബാങ്കിന്റെ കണക്കുകളനുസരിച്ച് ഈ വർഷം പ്രവാസി നിക്ഷേപം 12.3 ശതമാനം ഉയർന്ന് 12,500 കോ‌ടി ഡോളറിൽ (10.37 ലക്ഷം കോടി രൂപ)എത്തി. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.4 ശതമാനമാണിത്. 2022 ൽ നിക്ഷേപ ഒഴുക്ക് 11,120 കോടി ഡോളറായിരുന്നു.

അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ റെക്കാഡ് ഇടിവും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റവുമാണ് പ്രവാസികളുടെ പണമൊഴുക്ക് കുത്തനെ ഉയർത്തുന്നത്. "കുടിയേറ്റവും വികസനച്ചുരുക്കവും" എന്ന പേരിൽ ലോക ബാങ്ക് തിങ്കളാഴ്ച പുറത്തിറക്കിയ പഠന റിപ്പോർട്ടനുസരിച്ച് പ്രവാസി പണമൊഴുക്കിൽ ഇന്ത്യ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്താണ്. മെക്സികോ, ചൈന എന്നിവയാണ് തൊട്ടുപിന്നിൽ. പ്രതിവർഷം 6700 ഡോളർ വരുമാനമാണ് മെക്സിക്കോയിൽ ലഭിക്കുന്നത്. ചൈനയിലേക്കുള്ള പ്രവാസി നിക്ഷേപം 5000 കോടി ഡോളറാണ്.

ദക്ഷിണേഷ്യയിലേക്ക് എത്തുന്ന മൊത്തം പ്രവാസി പണത്തിൽ 66 ശതമാനമാണ് ഇന്ത്യയുടെ വിഹിതമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പത്ത് വർഷത്തിനിടെ ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തിൽ 78.5 ശതമാനം വർദ്ധനയാണുണ്ടായി. 2013 ൽ 7038 കോടി ഡോളറാണ് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത്. 2022 ൽ ഈ തുക 10,000 കോടി ഡോളർ കവിഞ്ഞു.

അമേരിക്ക പ്രിയ കേന്ദ്രം

ഇന്ത്യൻ പ്രവാസികളുടെ പ്രിയപ്പെട്ട ലക്ഷ്യ സ്ഥാനമായ അമേരിക്കയിൽ നിന്നാണ് രാജ്യത്തേക്ക് ഏറ്റവുമധികം പ്രവാസി നിക്ഷേപം എത്തുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങൾ, യു.കെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ പണം ഒഴുകിയെത്തുന്നു. മൊത്തം പ്രവാസി നിക്ഷേപത്തിൽ 18 ശതമാനവും ഗൾഫ് മേഖലയാണ് സംഭാവന ചെയ്യുന്നത്.

വിദഗ്ദ്ധ തൊഴിലുകളിൽ ഇന്ത്യൻ മേധാവിത്വം

വികസിത രാജ്യങ്ങളിലെ വൈദഗ്ദ്ധ്യമേറെയുള്ള ജോലികളിൽ ഇന്ത്യൻ വംശജരുടെ സാന്നിദ്ധ്യം കൂടുന്നതാണ് പ്രവാസി പണമൊഴുക്കിന് ആക്കം കൂട്ടുന്നത്. ഇന്ത്യയിൽ നാണയപ്പെരുപ്പം കുറഞ്ഞ് നില്ക്കുന്നതും നിക്ഷേപങ്ങൾക്ക് മികച്ച വരുമാനം ലഭിക്കുന്നതുമാണ് പ്രവാസി പണമൊഴുക്ക് കൂട്ടുന്നതെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.