
കോട്ടയം : മുക്കുപണ്ടം പണയംവച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പാലക്കാട് പുതുക്കോട് മാട്ടുവഴി പറക്കുന്നിൽ വീട്ടിൽ അബ്ദുൾസലാം (29), ഇടുക്കി കുട്ടപ്പൻസിറ്റി കുന്നത്ത് അഖിൽ (28), കോതമംഗലം പോത്തനാംകാവുംപടി പാറേക്കുടിച്ചാലിൽ ബിജു (46) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7ന് ദിൽജിത്ത് എന്നയാൾ വേളൂർ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എത്തി സ്വർണ്ണമെന്ന വ്യാജേന മുക്കുപണ്ടം പണയംവയ്ക്കുകയായിരുന്നു. സംശയം തോന്നിയ സ്ഥാപന ഉടമ പൊലീസിൽ വിവരമറിയിക്കുകയും കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ദിൽജിത്തിനെ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കൂട്ടാളികളെക്കുറിച്ച് സൂചന ലഭിച്ചത്. അബ്ദുൾസലാമിന് പട്ടാമ്പി, ചങ്ങനാശേരി, തൃക്കൊടിത്താനം, കറുകച്ചാൽ, തൃശ്ശൂർ ഈസ്റ്റ്, ചെങ്ങന്നൂർ സ്റ്റേഷനുകളിലും, അഖിലിന് മലയാലപ്പുഴ, ഇടുക്കി, കിളികൊല്ലൂർ, ഇടുക്കി സ്റ്റേഷനുകളിലും, ബിജുവിന് കനകക്കുന്ന്, തൊടുപുഴ, വിയാപുരം, അമ്പലപ്പുഴ, വെള്ളത്തൂവൽ, ആലുവ, പന്തളം, ചങ്ങനാശേരി, കുറവിലങ്ങാട് സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകളുണ്ട്. എസ്.എച്ച്.ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മൂവരേയും റിമാൻഡ് ചെയ്തു.