tony

ക്വേബെര്‍ഹ: രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമെത്തി.

ഓപ്പണര്‍ ടോണി ഡി സോര്‍സി 119* (122) സെഞ്ച്വറി നേടി പുറത്താകാതെ നിന്നപ്പോള്‍ സഹ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് അര്‍ത്ഥ സെഞ്ച്വറി 52(81) നേടി. റാസി വാന്‍ ഡെര്‍ ഡസ്സന്‍ 36 റണ്‍സ് നേടി പുറത്തായി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, റിങ്കു സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ വെറും 116 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയ ബൗളിംഗ് നിര രണ്ടാം മത്സരത്തില്‍ സമ്പൂര്‍ണ നിരാശ സമ്മാനിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി അര്‍ത്ഥ സെഞ്ച്വറികള്‍ നേടിയ സായ് സുദര്‍ശന്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.

കെ.എല്‍ രാഹുല്‍, സായ് സുദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ ആര്‍ക്കും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. റുതുരാജ് ഗെയ്ക്വാദ് (4), തിലക് വര്‍മ്മ (10), സഞ്ജു സാംസണ്‍ (12), റിങ്കു സിംഗ് (17), അക്സര്‍ പട്ടേല്‍ (7) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റര്‍മാരുടെ സംഭാവന.

വാലറ്റത്ത് 17 പന്തില്‍ 18 റണ്‍സ് നേടിയ അര്‍ഷ്ദീപ് സിംഗ്, ഒമ്പത് റണ്‍സ് നേടിയ ആവേശ് ഖാന്‍ എന്നിവരുടെ പ്രകടനമാണ് ടീം സ്‌കോര്‍ 200 കടത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നാന്‍ഡ്രേ ബര്‍ഗര്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, കേശവ് മഹാരാജ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ എയ്ഡന്‍ മാര്‍ക്രം, ലിസാഡ് വില്യംസ് എന്നിവരാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.