kerala-governor-

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഗവർണർ തന്റെ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത്. നിരന്തരം പ്രോട്ടോക്കോൾ ലംഘനം നടത്തുന്നുവെന്ന വിമർശനവും കേരളം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെടേണ്ട സാഹചര്യമാണെന്നും ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.

ഗവർണർ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. ഗവർണറുടെ പെരുമാറ്റം കേന്ദ്ര സർക്കാർ പരിശോധിക്കണം. ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാൾ പ്രതിഷേധിക്കുന്നവർക്കുനേരെ പാഞ്ഞടുക്കുകയെന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ഇല്ലാത്തതാണ്. തെറ്റായ രീതിയിൽ കാര്യങ്ങൾ വരുന്നുണ്ടെങ്കിൽ അത് നോക്കാനാണല്ലോ നിയമപരിപാലനത്തിനുള്ള ഉദ്യോഗസ്ഥരുള്ളത്.അദ്ദേഹം വ്യക്തിപരമായി ഇടപെടേണ്ട കാര്യം വരുന്നില്ല. എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥയിൽ അദ്ദേഹം എത്തി. അത് ശരിയായ രീതിയാണോ? എന്നും മുഖ്യമന്ത്രി നേരത്തെ ചോദിച്ചിരുന്നു.

'വ്യക്തിപരമായി ആക്ഷേപിക്കുക മാത്രമല്ല, ഒരു നാടിനെത്തന്നെ ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന ബന്ധം കൂടുതൽ വഷളാവുക എന്നതല്ല ഉദ്ദേശ്യമെങ്കിൽ ഇത്തരം സമീപനങ്ങൾ തിരുത്താനുള്ള ഇടപെടലുകളുണ്ടാകണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഗവർണർ കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സർക്കാരിന് ഉന്നയിക്കേണ്ടി വരും'- മുഖ്യമന്ത്രി പറഞ്ഞു.