
മലപ്പുറം: കൈക്കൂലി വാങ്ങിയ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ പിടിയിൽ. മലപ്പുറം വഴിക്കടവിലാണ് സംഭവം. വിഇഒ നിജാഷാണ് വിജിലൻസിന്റെ പിടിയിലായത്. ലൈഫ് ഭവന പദ്ധതിയിലൂടെ വീട് അനുവദിച്ചതിനാണ് നിജാഷ് വീട്ടമ്മയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടും സമാനമായ സംഭവം നടന്നിരുന്നു. വീട്ട്നമ്പർ അനുവദിച്ച് നൽകുന്നതിന് 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഓവർസിയറും ഡ്രൈവറുമാണ് പിടിയിലായത്. ഓവർസിയർ പി ജയ്സലിനെയും ഡ്രൈവർ ഡിജിലേഷിനെയുമാണ് മലപ്പുറം വിജിലൻസ് പിടികൂടിയത്. ചെറുമുക്ക് സലാമത്ത് നഗറിലെ തിലായിൽ സൈനബയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ പണി പൂർത്തിയാക്കിയ ശേഷം വീട്ട്നമ്പർ ലഭിക്കാനായി നന്നമ്പ്ര പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ജനൽ സ്ഥാപിച്ചത് പ്ലാനിലില്ലാത്ത സ്ഥലത്ത് ആയതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച ശേഷം അപാകതകൾ പരിഹരിച്ചാൽ മാത്രമേ നമ്പർ നൽകൂ എന്ന് ജയ്സൽ അറിയിച്ചു.
തുടർന്ന്, ഡിജിലേഷ് പരാതിക്കാരോട് 3,000 രൂപ നൽകിയാൽ ഓവർസിയറോട് പറഞ്ഞ് എല്ലാം ശരിയാക്കിത്തരാമെന്ന് പറയുകയായിരുന്നു. ഈ വിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി എം.ഫിറോസ് ഷഫീഖിനെ സൈനബയുടെ മകൻ സഹീർ ബാബു അറിയിച്ചു. ഇതനുസരിച്ച് 3,000 രൂപ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവെ ഓവർസിയറേയും ഡ്രൈവറേയും വിജിലൻസ് സംഘം പിടികൂടി. പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.