school

ബംഗളൂരു: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കർണാടക സർക്കാർ. ജനുവരി പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാൻ സാദ്ധ്യതയുള്ളതിനാൽ ഒന്നാം തീയതി മുതൽ സ്കൂളുകളിൽ നിയന്ത്രണം ഏർപ്പെടുത്താനുമാണ് തീരുമാനം.

വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹിക അകലം പാലിക്കണം, ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ അകലം പാലിച്ചിരിക്കണം, സ്‌കൂളുകളില്‍ സാനിറ്റൈസേഷന്‍ സംവിധാനം ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.

ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണ്ടെത്തൽ. കഴിഞ്ഞ 24 മണിക്കൂറില്‍ 23 പുതിയ കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചത്. ഇതോടെ 105പേര്‍ക്കാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 85പേര്‍ വീടുകളിലും 20പേര്‍ ആശുപത്രിയിലുമാണ്. ഇതില്‍ ഒന്‍പത് പേര്‍ ഐസിയുവിലാണ്. 24 മണിക്കൂറില്‍ 2263 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

അതേസമയം, ക്രിസ്തുമസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ബംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തി പ്രദേശങ്ങളിലെ ആശുപത്രികളില്‍ നിരീക്ഷണം ശക്തമാക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കൂട്ടാനും തീരുമാനമുണ്ട്.