tvm

തിരുവനന്തപുരം: ഡി ജി പി ഓഫീസിലേയ്ക്ക് കെ പി സി സി നടത്തിയ മാർച്ചിൽ സംഘർഷം. കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസിന്റെയും സി പി എമ്മിന്റെയും ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഡി ജി പി ഓഫീസിലേക്ക് കെ പി സി സി മാർച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചു. ഇതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസുകൾ പ്രയോഗിക്കുകയായിരുന്നു. പൊലീസിന് നേരെ വനിതാ നേതാക്കൾ അടക്കം കല്ലേറ് നടത്തി.

കോൺഗ്രസ് നേതാക്കൾ സംസാരിച്ച വേദിയുടെ പിന്നിലാണ് ടിയർ ഗ്യാസുകൾ വന്നുവീണത്. വിഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ സുധാകരനെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ സ്ഥലത്ത് നിന്ന് പ്രവർത്തകർ മാറ്റി. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ മുതിർന്ന നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

സമാധാനപരമായ മാർച്ച് ആരംഭിക്കുന്നതിന് മുൻപ് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ജനകീയ സമരങ്ങൾ അടിച്ചമാർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇതിന് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.