neru

മോഹൻലാൽ, സിദ്ദിഖ്, അനശ്വര രാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ജീത്തു ജോസഫ് ചിത്രമാണ് 'നേര്'. ഇക്കഴിഞ്ഞ വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മോഹൻലാലിന്റെ തിരിച്ചുവരവാണ് ഈ ചിത്രം എന്ന രീതിയിൽ നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പ്രശസ്ത മനശാസ്‌ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ സി ജെ ജോൺ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്.

നേരിന്റെ പല നിരൂപണങ്ങളിലും പ്രചരണത്തിലും ഇങ്ങനെയൊരു പ്രയോഗം കണ്ടു. മോഹൻലാൽ എവിടെയെങ്കിലും പോയിരുന്നോ? ഈ അതുല്യ നടൻ ഇവിടെയൊക്കെ തന്നെ ശക്തനായി ഉണ്ടായിരുന്നുവെന്നാണ് സി ജെ ജോൺ പറഞ്ഞത്. ചില തിരക്കഥകൾ ഈ നടനെ കൊച്ചാക്കി കളഞ്ഞത് കൊണ്ട് മാത്രം എവിടെയോ പോയിയെന്ന ധ്വനി നൽകണോ, തിരിച്ച് വന്നുവെന്ന് എഴുതാൻ മാത്രം അപ്രത്യക്ഷനായിരുന്നില്ല കക്ഷിയെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

നേരിന്റെ പല നിരൂപണങ്ങളിലും പ്രചരണത്തിലും ഇങ്ങനെയൊരു പ്രയോഗം കണ്ടു. മോഹൻലാൽ എവിടെയെങ്കിലും പോയിരുന്നോ? ഈ അതുല്യ നടൻ ഇവിടെയൊക്കെ തന്നെ ശക്തനായി ഉണ്ടായിരുന്നു. ചില തിരക്കഥകൾ ഈ നടനെ കൊച്ചാക്കി കളഞ്ഞത് കൊണ്ട് മാത്രം എവിടെയോ പോയിയെന്ന ധ്വനി നൽകണോ? തിരിച്ച് വന്നുവെന്ന് എഴുതാൻ മാത്രം അപ്രത്യക്ഷനായിരുന്നില്ല കക്ഷി. ഒരൊറ്റ മികച്ച സിനിമ മതി മോഹൻലാൽ ലാലാകാൻ. അതാണ് ലാൽ മാജിക്ക്. അതാണ് നേര്. ആ ആനുകൂല്യത്തെ മുതലെടുത്ത് ഈ മഹാ നടന് തല്ലിപ്പൊളി സിനിമകൾ നൽകാതിരിക്കുക. അഭിനയ സാദ്ധ്യതയുള്ള നല്ല സബ്ജെക്ട് നൽകുക. ഫാൻസ്‌ ഇമേജെന്ന ന്യായം ചൊല്ലി ഊതിപ്പെരുപ്പിച്ച കഥയേയും ബലൂൺ കഥാപാത്രങ്ങളേയും കെട്ടി ഏൽപ്പിക്കാതിരിക്കുക. അഭിനയ മികവിന്റെ പുണ്യങ്ങളിൽ ഒന്നല്ലേ ലാൽ? അത് ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെ പരിരക്ഷിക്കണം .തിരിച്ച് വന്നുവെന്ന് പറയാൻ ഇട വരുത്തരുത്. ഓരോ വരവും വരവാകണം. (സി ജെ ജോൺ)