
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനങ്ങളുടെ നിരയിലെ ആദ്യ എയർ ബസ് എ350-900 രാജ്യതലസ്ഥാനത്ത് എത്തി. ഇന്ത്യൻ ആകാശത്തിലെ ആദ്യ എയർ ബസ് എ350-900 അടുത്ത വർഷം ജനുവരി മുതൽ ആഭ്യന്തര സെക്ടറുകളിൽ പറക്കൽ നടത്തും. ജീവനക്കാർക്ക് വിമാനത്തിലെ സൗകര്യങ്ങൾ പരിചിതമാക്കുന്നതിനാണ് തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ നടത്തുന്നത്.
ഉയർന്ന നിലവാരമുള്ള ത്രി ക്ളാസ് കാബിൻ കോൺഫിഗറേഷനുള്ള എയർ ബസ് എ350-900 വിമാനത്തിൽ 316 സീറ്റുകളുണ്ട്. പുതിയ എയർ ബസ് ശനിയാഴ്ചയാണ് ഇന്ത്യയിലെത്തിയത്.
വിമാനത്തിൽ 28 സ്വകാര്യ ബിസിനസ് ക്ളാസ് സ്യൂട്ട്സ്, 24 പ്രീമിയം ഇക്കണോമി ക്ളാസ് സീറ്റുകൾ, എല്ലാ സീറ്റുകളിലും ആധുനിക പാനാസോണിക് ഇ.എക്സ്3 എന്റർടെയിൻമെന്റ് സിസ്റ്റം, എല്ലാ സീറ്റുകളിലും എച്ച്.ഡി സ്ക്രീനുകൾ എന്നിവ ഉണ്ടാകും.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ ആഗോള മേഖലയിലെ മുൻനിര വിമാന കമ്പനിയായി പരിവർത്തനം നടത്തുന്ന നടപടികളുടെ ഭാഗമായാണ് എയർ ബസ് എ350-900 സർവീസ് തുടങ്ങുന്നത്. അടുത്ത ഘട്ടത്തിൽ ദീർഘ ദൂര സെക്ടറുകളിൽ സേവനം ആരംഭിക്കും. വാണിജ്യ ഓപ്പറേഷന്റെ ഷെഡ്യൂൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
എയർലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫിനും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർക്കുമുള്ള യൂണിഫോമുകൾ അടുത്ത ദിവസം നിശ്ചയിക്കും. പുതിയ ഇരുപത് എയർ ബസ് എ500-900 വാങ്ങാനാണ് എയർ ഇന്ത്യ കരാർ നൽകിയിട്ടുള്ളത്. അടുത്ത മാർച്ചിന് മുൻപ് അഞ്ച് എയർ ബസ് എ500-900 ഇന്ത്യയിലെത്തും.