xmas

ലണ്ടന്‍: ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്മസ്. വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കിയും വര്‍ണ്ണക്കടലാസുകള്‍ കൊണ്ടും ദീപാലങ്കാരങ്ങള്‍ കൊണ്ടും വീടുകളെ ലോകമെമ്പാടും മനോഹരമാക്കുന്ന ഉത്സവം അത്രമേല്‍ ആര്‍ഭാടമായി കൊണ്ടാടാന്‍ എല്ലാവരും പരമാവധി ശ്രമിക്കും. ഒട്ടനവധി ക്രിസ്മസ് വിഭവങ്ങളും തീന്‍മേശയില്‍ നിറയും. സാധാരണക്കാരുടെ കാര്യം പോലും ഇങ്ങനെയാണ്.

അപ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷം എപ്രകാരമായിരിക്കും? എന്തൊക്കെ വിഭവങ്ങളായിരിക്കും രാജകുടുംബത്തിന്റെ ക്രിസ്മസ് സ്‌പെഷ്യല്‍ ഭക്ഷണ മെനുവില്‍ ഉണ്ടാകുക? ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് രാജകൊട്ടാരത്തിലെ മുന്‍ ചീഫ് ഷെഫ് ഡാരന്‍ മക്ഗ്രാഡി. കൊട്ടാരത്തിലെ തന്റെ സേവനകാലത്ത് അടുത്തിടെ അന്തരിച്ച എലിസബത്ത് രാജ്ഞി, ഡയാന രാജകുമാരി എന്നിവര്‍ക്ക് ഏഴ് ക്രിസ്മസുകള്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കിയ വ്യക്തിയാണ് അദ്ദേഹം.

സാധാരണ രാജകുടുംബത്തിലെ ഭക്ഷണക്രമീകരണം ആര്‍ഭാടം നിറഞ്ഞതാണെങ്കിലും ക്രിസ്മസിന് പരമ്പരാഗത ഭക്ഷണമാണ് രാജകുടുംബം കഴിക്കുന്നതെന്നാണ് മക്ഗ്രാഡി പറയുന്നത്. ഭക്ഷണം പാഴാക്കുന്നതിനോട് രാജകുടുംബത്തിന് യോജിപ്പില്ലായിരുന്നു. ബ്രിട്ടനിലെ സാധാരണക്കാര്‍ കഴിക്കുന്ന ഭക്ഷണത്തിന് സമാനമായ ഭക്ഷണപദാര്‍ത്ഥങ്ങളാണ് ക്രിസ്മസിന് രാജകുടുംബം തിരഞ്ഞെടുക്കാറുള്ളത്. അതേസമയം, കൊട്ടാരത്തിലെ ക്രിസ്മസ് ദിന ഭക്ഷണത്തിലെ ഒരു ചെറിയ വ്യത്യാസത്തെക്കുറിച്ചും ഡാരന്‍ മക്ഗ്രാഡി വെളിപ്പെടുത്തുന്നുണ്ട്.

ക്രിസ്മസിന് രാജകുടുംബത്തിലെ പുരുഷന്‍മാരും സ്ത്രീകളും വെവ്വേറെ ഭക്ഷണമാണ് പ്രാതലിന് കഴിച്ചിരുന്നത്. പുരുഷന്‍മാര്‍ മുട്ട, കൂണ്‍, ബേക്കണ്‍ തുടങ്ങിയ പരമ്പരാഗത പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ സ്ത്രീകള്‍ പഴ വര്‍ഗങ്ങളും, കാപ്പിയുമാണ് കഴിച്ചിരുന്നത്. ഇത് അവരുടെ മുറിക്കുള്ളില്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിന് ശേഷം പള്ളിയിലേക്ക് പോകും. മടങ്ങിയെത്തിയ ശേഷമാണ് ഉച്ചഭക്ഷണം കഴിക്കുക.

ഉച്ചഭക്ഷണത്തിന് എല്ലാ വര്‍ഷവും ഒരേതരത്തിലുള്ള ഭക്ഷണമാണ് വിളമ്പുക. ടര്‍ക്കി കോഴികളെ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കുമായിരുന്നു. രാജ്ഞിയുടെ കുടുംബത്തിനും, കുട്ടികളുടെ നഴ്‌സറിയിലേക്കും ഒപ്പം കൊട്ടാരത്തിലെ ജീവനക്കാര്‍ക്കും ടര്‍ക്കി ഉച്ചഭക്ഷണത്തിനായി തയ്യാറാക്കുമായിരുന്നു. മാഷ്ഡ് പൊട്ടെറ്റോ, റോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങ് എന്നിവയ്‌ക്കൊപ്പമാണ് ടര്‍ക്കി വിളമ്പിയിരുന്നത്. ഇതിനോടൊപ്പം ക്രാന്‍ബെറി സോസ്, ബ്രെഡ് സോസ്, സ്റ്റഫ് ചെയ്ത സവാള എന്നിവയും വിളമ്പിയിരുന്നു.

ബ്രസല്‍സില്‍ നിന്നുള്ള പയറ് വര്‍ഗങ്ങള്‍, ക്യാരറ്റ്, റോസ്റ്റ് പാര്‍സ്‌നിപ്‌സ് എന്നിവയും വിളമ്പുമായിരുന്നു. ഡ്രിങ്ക്‌സിലേക്ക് വരുമ്പോള്‍ ക്ലാസിക് ജിന്‍, ഡബോലട്ട് കോക്ടെയില്‍, ജര്‍മന്‍ വൈറ്റ് വൈന്‍ എന്നിവയാണ് വിളമ്പിയിരുന്നത്. തുടര്‍ന്ന് അവര്‍ ഒരു പരമ്പരാഗത ക്രിസ്മസ് പുഡ്ഡിംഗ് കഴിക്കും. അലങ്കരിച്ച, ബ്രാണ്ടിയില്‍ ഇട്ടു, കൊട്ടാരം കാര്യസ്ഥന്‍ അത് ഡൈനിംഗ് റൂമിലേക്ക് കൊണ്ടുപോകും. ഉച്ചഭക്ഷണത്തിന് ശേഷം ഒരു ചെറിയ നടത്തം പതിവാണ്.

ക്രിസ്മസ് തലേന്ന് അത്താഴത്തിന്, ഞങ്ങള്‍ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റില്‍ നിന്ന് ഒരു ഫിഷ് കോഴ്സും സാലഡും പിന്നെ വേട്ടമൃഗത്തിന്റെ മാംസം ഉപയോഗിച്ചുള്ള വിഭവവും വിളമ്പും. എലിസബത്ത് രാജ്ഞി ഇഷ്ടപ്പെട്ടിരുന്ന ഡെസേര്‍ട്ട് ഒരു ടാര്‍ട്ടെ ടാറ്റിന്‍ അല്ലെങ്കില്‍ ചോക്ലേറ്റ് പെര്‍ഫെക്ഷന്‍ പൈ ആയിരുന്നു . അവരുടെ ഏറ്റവും വലിയ ദൗര്‍ബല്യങ്ങളിലൊന്നായിരുന്നു ചോക്ലേറ്റെന്നും ഷെഫ് വെളിപ്പെടുത്തി.