police

കോഴിക്കോട്: എസ് ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മദ്യപസംഘത്തിന്റെ മർദനം. കോഴിക്കോട് കാക്കൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. കാക്കൂർ പെരുംപൊയിലിൽ ക്രിസ്തുമസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ പൊലീസിനെ ആക്രമിച്ചത്. കൂടാതെ ഇവർ പൊലീസ് വാഹനവും അടിച്ചുതകർത്തു. ബാലുശ്ശേരി റൂട്ടിൽ കാക്കൂർ പെരുംപൊയിലിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.

എട്ടേരണ്ട് ജംഗ്ഷനിൽ ക്രിസ്തുമസ് കരോൾ ചമഞ്ഞ് പ്രതികൾ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരിൽ നിന്നും നിർബന്ധിച്ചും അല്ലാതെയും പിരിവെടുത്തു. ഓരോ വാഹനവും തടഞ്ഞ് പണപ്പിരിവ് നടത്തിയതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടായി. തുടർന്ന് നാട്ടുകാരാണ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. പിന്നാലെ കാക്കൂർ എസ് ഐ അബ്ദുൾ സലാമും രണ്ട് പൊലീസുകാരും സ്ഥലത്തെത്തി. പ്രതികളെ തടഞ്ഞതിന് പിന്നാലെ വാക്കുതർക്കം ഉണ്ടാക്കുകയും ഇവരെ മാറ്റാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ആക്രമിക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മർദനമേറ്റ എസ് ഐ അബ്ദുൾ സലാം, പൊലീസുകാരായ രജീഷ്, ബിജു എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ചേളന്നൂർ സ്വദേശികളായ സുബിൻ, ബിജീഷ്, അതുൽ, വെസ്റ്റ് ഹിൽ സ്വദേശി അജേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. കേസിൽ ഇനി രണ്ട് പ്രതികളെകൂടി പിടികൂടാനുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.