
ഡീൻ എൽഗാറിന് (140*)സെഞ്ച്വറി, ദക്ഷിണാഫ്രിക്ക 256/5
രാഹുലിന്(101) സെഞ്ച്വറി, ഇന്ത്യ 245ന് പുറത്ത്
ഇന്ത്യയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡുനേടിആതിഥേയരായ ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 245 റൺസിൽ അവസാനിപ്പിച്ച ശേഷം ഇറങ്ങിയ ദക്ഷിണാഫ്രിക്ക വെളിച്ചക്കുറവ്മൂലം കളി നിറുത്തുമ്പോൾ 256/5 എന്ന നിലയിലാണ്. 11 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്.140 റൺസുമായി പുറത്താകാതെ നിൽക്കുന്ന അവസാന പരമ്പരയ്ക്ക് ഇറങ്ങിയ ഡീൻ എൽഗാറും അരങ്ങേറ്റക്കാരൻ ഡേവിഡ് ബേഡിംഗ്ഹാമു(56)മാണ് ആതിഥേയരുടെ കുതിപ്പിന് ചുക്കാൻ പിടിച്ചത്.
208/8 എന്ന സ്കോറിൽ ഇന്നലെ ബാറ്റിംഗ് തുടരാനെത്തിയ ഇന്ത്യ 37 റൺസ് കൂടി നേടിയശേഷം ആൾഒൗട്ടാവു കയായിരുന്നു. സെഞ്ചൂറിയനിൽ ഒരിക്കൽക്കൂടി സെഞ്ച്വറിയടിച്ച കെ.എൽ രാഹുലിന്റെ(101) വകയായിരുന്നു ഇന്നലത്തെ 31 റൺസും. സെഞ്ച്വറി തികയ്ക്കാനായി രാഹുൽ വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ചപ്പോൾ സിറാജ് (5)ടീം സ്കോർ 238ൽ വച്ച് കോറ്റ്സെയുടെ പന്തിൽ കീപ്പർ ക്യാച്ച് നൽകി മടങ്ങി. 47 റൺസാണ് രാഹുലിനൊപ്പം ഒൻപതാം വിക്കറ്റിൽ സിറാജ് കൂട്ടിച്ചേർത്തത്. പകരമെത്തിയ അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണയെ സാക്ഷിനിറുത്തി ഒരു കൂറ്റൻ സിക്സിലൂടെ രാഹുൽ സെഞ്ച്വറിയിലെത്തി. വൈകാതെ ബർഗറുടെ പന്തിൽ ക്ളീൻ ബൗൾഡാവുകയും ചെയ്തു. 137 പന്തുകളിൽ 14 ഫോറുകളും നാലു സിക്സുകളുമടക്കമായിരുന്നു രാഹുലിന്റെ 101 റൺസ്. ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോററും രാഹുലായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാദ അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോൾ നാൻദ്രേ ബർഗർക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. മാർക്കോ യാൻസെൻ,ജെറാൾഡ് കോറ്റ്സെ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ഓവറിൽതന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. അഞ്ചുറൺസെടുത്ത എയ്ഡൻ മാർക്രമിനെ സിറാജ് കീപ്പർ രാഹുലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്ന് ഡീൻ എൽഗാറും ടോണി ഡി സോർസിയും (28) ചേർന്ന് മുന്നോട്ടുനയിച്ചു. 49/1 എന്ന സ്കോറിൽ ലഞ്ചിന് പിരിഞ്ഞ ആതിഥേയർ 104ലെത്തിയപ്പോഴാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. 62 പന്തുകളിൽ അഞ്ചു ഫോറടിച്ച ഡി സോർസിയെ ബുംറ യശ്വസിയുടെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്ന് കീഗൻ പീറ്റേഴ്സൺ (2)കൂടി വേഗത്തിൽ പുറത്തായെങ്കിലും നാലാം വിക്കറ്റിൽ ഒരുമിച്ച എൽഗാറും ബേഡിംഗ്ഹാമും ചേർന്ന് മുന്നോട്ടുനയിച്ചു. ലീഡ് നേടുന്നതിന് രണ്ട് റൺസ് പിന്നിൽവച്ചാണ് ബേഡിംഗ്ഹാമിനെ സിറാജ് പുറത്താക്കിയത്.
8
ടെസ്റ്റിലെ തന്റെ എട്ടാം സെഞ്ച്വറിയാണ് കെ.എൽ രാഹുൽ ഇന്നലെ നേടിയത്. രണ്ടാം ദിനമായ ഇന്നലെ രാവിലെ സിറാജിനെക്കൂട്ടി ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ കെ.എൽ രാഹുൽ സെഞ്ച്വറി തികച്ചയുടൻ പുറത്താവുകയായിരുന്നു. സെഞ്ചൂറിയനിൽ തന്റെ തുടർച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് രാഹുൽ നേടിയത്. 2021ലെ സെഞ്ചൂറിയൻ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ രാഹുൽ 123 റൺസ് നേടിയിരുന്നു. അന്ന് ഓപ്പണറായാണ് ഇറങ്ങിയത്. ഇത്തവണ ആറാമനായാണ് ക്രീസിലെത്തിയത്.