ksurendran

തിരുവനന്തപുരം: ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ മഹിളാമോർച്ച പ്രവർത്തകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്‌ത മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകർ‌ക്കെതിരെ കേസെടുക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനം ടിവി റിപ്പോർട്ടർ രശ്‌മി കാർത്തിക, ക്യാമറാമാൻ നിഥിൻ എബി, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർക്ക് മ്യൂസിയം പൊലീസ് നോട്ടീസ് നൽകിയതെന്തിനെന്ന് മനസിലാകുന്നില്ലെന്നും ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള ചുമത്തിയ കുറ്റമെന്നും പറഞ്ഞ കെ.സുരേന്ദ്രൻ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചു.

മാദ്ധ്യമപ്രവർത്തകർ വാർത്തകൾക്ക് പിന്നാലെ പോകുന്നത് സ്വാഭാവികമാണ്. അതിനെ കേസെടുത്ത് ഇല്ലാതാക്കാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. മാദ്ധ്യമപ്രവർത്തകർക്കെതിരെ നോട്ടീസയച്ച നടപടി ജനാധിപത്യ വിരുദ്ധവും മാദ്ധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണവുമാണ്. മുൻപ് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തത് സർക്കാരിന്റെെ ഫാസിസ്റ്റ് സമീപനത്തിന് തെളിവാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വണ്ടിപ്പെരിയാ‌ർ കേസിൽ പ്രതിയായിരുന്ന അർജുനെ വെറുതെവിട്ടതിൽ പ്രതിഷേധിച്ചാണ് മഹിളാമോർച്ചാ പ്രവർത്തകർ ഡിജിപിയുടെ വീട്ടിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ചത്. ഇതിൽപെട്ട അഞ്ചുപേരെ റിമാൻഡ് ചെയ്തിരുന്നു. പ്രതിഷേധ ദൃശ്യങ്ങൾ പകർത്തിയവർക്കാണ് ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നത്.