d

മോസ്‌കോ: ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതിന്റെയും ഹൂതികൾ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം തുടരുന്നതിന്റെയും പശ്ചാത്തലത്തിൽ റഷ്യൻ പൊളിറ്റിക്കൽ സയന്റിസ്റ്റ് അലക്സാണ്ടർ ദഗിന്റെ പ്രവചനം ചർച്ചയാകുന്നു. മദ്ധ്യേഷ്യ ഉടൻ തന്നെ വലിയ യുദ്ധത്തിന് സാക്ഷിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ അടുത്ത സുഹൃത്തു കൂടിയായ ദഗിൻ പറയുന്നു. ഇസ്രയേലിന്റെ അന്ത്യം അടുത്തതായും സമ്പൂർണ വിനാശമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുറച്ചു താമസിക്കുമെങ്കിലും യുദ്ധമുണ്ടാകും, ഹൂതികൾ ആക്രമണം തുടരും. ചെങ്കടലിൽ കപ്പലുകൾ പ്രവേശിക്കില്ല, എണ്ണ വില കുതിച്ചു കയറും, പ്രകോപനങ്ങൾ റഷ്യ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മദ്ധ്യഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 195 പേർ കൂടി മരിച്ചതോടെ ഗാസയിലെ മരണസംഖ്യ 21,110 ആയി. ബുറെയ്ജ്, നുസൈറത്ത്, മഘാസി അഭയാർത്ഥി ക്യാമ്പുകൾ ആക്രമിച്ചു. പരിക്കേറ്റവരുടെ എണ്ണം 55,240 പിന്നിട്ടു. തെക്കൻ ഗാസയിൽ ഖാൻ യൂനിസിലെ അൽ അമാൽ സിറ്റി ഹോസ്പിറ്റലിന് സമീപമുണ്ടായ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു.


ഇതിനിടെ, ജനറൽ സായിദ് റാസി മൗസവിയുടെ വധത്തിൽ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഇസ്രയേൽ സിറിയയിലെ ഡമാസ്‌കസിന് സമീപം നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്റെ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന ഉപദേഷ്ടാവായ റാസി കൊല്ലപ്പെട്ടത്. ഇറാനും സിറിയയ്ക്കുമിടെയിൽ സൈനിക സഖ്യത്തെ ഏകോപിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്.

കറാച്ചി തുറമുഖം ലക്ഷ്യമാക്കി ചെങ്കടലിലൂടെ സഞ്ചരിച്ച കണ്ടെയ്നർ കപ്പലിന് നേരെ ഹൂതികൾ നേരത്തെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള തുറമുഖത്ത് നിന്ന് പുറപ്പെട്ട മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് 8 എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആളപായമില്ല. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യെമനിലെ ഹൂതി വിമതർ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ മൂലം ചെങ്കടൽ വഴിയുള്ള ഗതാഗതം മിക്ക ഷിപ്പിംഗ് കമ്പനികളും ഉപേക്ഷിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ തീരത്തെ ഗുഡ് ഹോപ് മുനമ്പ് വഴിയുള്ള പാതയാണ് ബദലായി സ്വീകരിക്കുന്നത്.