modi

തൃശൂർ: അടുത്ത ആഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പാകെ മിനി പൂരം സംഘടിപ്പിക്കാൻ ഒരുങ്ങി പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിന് എത്തുന്ന പ്രധാനമന്ത്രിക്ക് മുമ്പാകെ പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അന്ന് നടക്കുന്ന റോഡ് ഷോയ്ക്കിടെ മിനി പൂരം സംഘടിപ്പിക്കാനാണ് അനുമതി തേടിയിരിക്കുന്നത്.

പൂരം പ്രദർശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി നിലനിൽക്കുന്ന തർക്കത്തെ തുടർന്ന് രൂപംകൊണ്ട പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 15 ആനകളെ അണിനിരത്തിയായിരിക്കും പൂരം.

നിലവിൽ പൂരം തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഈ തർക്കത്തിൽ കേന്ദ്ര സർക്കാർ തൃശൂർ പൂരത്തിനൊപ്പമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചിട്ടുണ്ട്.

നടൻ സുരേഷ് ഗോപി ലോക്സഭാ സ്ഥാനാർത്ഥിയാകുന്ന മണ്ഡലം കൂടിയാണ് തൃശൂർ. വിജയസാദ്ധ്യത കൂടി പരിഗണിച്ച് ബിജെപി തൃശൂരിന് വലിയ പ്രധാന്യമാണ് നൽകുന്നത്. ജനുവരി 3ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നത്. തേക്കിൻകാട് മൈതാനത്ത് വൈകിട്ട് 3ന് മഹാസമ്മേളനം നടക്കും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിലാണ് സമ്മേളനം. തൃശ്ശൂരിലും സമീപ ജില്ലകളിലും നിന്നായി രണ്ടു ലക്ഷത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിക്കുമെന്നാണ് നേതൃത്വം അറിയിച്ചത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മോദിയുടെ ആദ്യ പരിപാടിയാണിത്. ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നു. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം ആദരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.