shashi-tharoor

കോഴിക്കോട്: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാച്ചടങ്ങിൽ നേതാക്കൾ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പം. നേതാക്കളായ മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ എംപി, ശശി തരൂർ എംപി, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ ഭിന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കേരളത്തിലെ പാർട്ടിയുടെ നിലപാടെന്നും അത് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി. പാർട്ടിയിലും ഇന്ത്യ മുന്നണിയിലെ കക്ഷികൾക്കിടയിലും ആലോചിച്ച് ഉചിതമായ തീരുമാനം ദേശീയ നേതൃത്വം സ്വീകരിക്കും. കേരളത്തിലെ പാർട്ടിയുടെ വികാരം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഒരു കാരണവശാലും പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കേരളത്തിലെ പാർട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം, കെ മുരളീധരന്റെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കൂവെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുക മറിച്ച് കെ പി സി സി അല്ല. പാർട്ടി ചോദിച്ചാൽ അഭിപ്രായം പറയുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

മതവിശ്വാസമില്ലാത്ത സിപിഎമ്മിന് എളുപ്പത്തിൽ തീരുമാനമെടുക്കാമെന്നും എന്നാൽ കോൺഗ്രസിന് അങ്ങനെ സാധിക്കില്ലെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസിന്റേത് ബിജെപിയുടെയോ സിപിഎമ്മിന്റെയോ പ്രത്യയശാസ്‌ത്രമല്ല. കോൺഗ്രസ് ഹിന്ദുത്വ രാഷ്‌ട്രീയത്തെ പ്രത്യയശാസ്‌ത്രമായി കാണുന്നു. ഹിന്ദു മതവുമായി അതിന് യാതൊരു ബന്ധവുമില്ല. ഞങ്ങൾക്ക് സ്വയം തീരുമാനമെടുക്കാൻ അൽപ്പം സമയം തരൂവെന്നും തരൂർ അഭ്യർത്ഥിച്ചു.

ക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനെ രാഷ്ട്രീയവത്‌കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. ബിജെപിയുടെ കെണിയൊന്നും നടക്കാൻ പോകുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ നിലപാടുണ്ട്. അവർക്കെങ്ങനെ ഞങ്ങളെ കെണിയിൽപ്പെടുത്താൻ കഴിയുമെന്നും കെ സി വേണുഗോപാൽ ചോദിച്ചു.