priyankagandhi

ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി). ആദ്യത്തെ തവണയാണ് പ്രയങ്കാ ഗാന്ധിയുടെ പേര് ഇഡി കുറ്റപത്രത്തിൽ ചേ‌ർക്കുന്നത്. ഹരിയാനയിൽ അഞ്ച് ഏക്കർ ഭൂമി ക്രയവിക്രയം ചെയ്തത സംഭവത്തിലാണ് ഇഡി കോടതിയിൽ കു​റ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര‌യുടെ പേരും കുറ്റപത്രത്തിൽ ഉണ്ട്. ഇരുവരും കുറ്റവാളികളാണെന്ന് കുറ്റപത്രത്തിൽ പറയുന്നില്ല.

ഇവരെ കൂടാതെ എൻആർഐ വ്യവസായിയും മലയാളിയുമായ സിസി തമ്പിയുടെയും ബ്രിട്ടൻ സ്വദേശിയായ സുമിത് ചദ്ദയ്ക്കുമെതിരെയും ഇഡി കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഒളിവിലായ ആയുധ വ്യാപാരി സഞ്ചയ് ഭണ്ഡാരിയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ഇഡി നൽകുന്ന സൂചന. ഡൽഹി കേന്ദ്രീകരിച്ച് വസ്തുവിൽപ്പന നടത്തുന്ന എച്ച് എൽ പഹ്‌വ പ്രിയങ്കാ ഗാന്ധിയുടെ ഫരീദാബാദിലുളള കൃഷിയിടം 2016ൽ വിൽപ്പന നടത്തിയിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് ഇയാൾ ഇതേ ഭൂമി തിരികെ വാങ്ങുകയും ചെയ്തിരുന്നു.

ഇത് കൂടാതെ 2006 ഏപ്രിലിൽ ഫരീദാപൂരിലെ അമിപൂർ ഗ്രാമത്തിലുളള ഒരു വീട് പ്രിയങ്കാ ഗാന്ധിയുടെ പേരിൽ വാങ്ങുകയും അതേസമയം, പഹ്‌വയ്ക്ക് ഭൂമി തിരികെ വിൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. 2005ലും 2006ലുമായി റോബർട്ട് അനധികൃതമായി അമിപൂരിൽ നിന്നും വാങ്ങിയ 40.8 ഏക്കർ ഭൂമിയും ഇടനിലക്കാരനായ പഹ്‌വയ്ക്ക് തിരികെ വിറ്റിരുന്നു. അതുപോലെ തമ്പി വാങ്ങിയ 486 ഏക്കർ ഭൂമിയുടെയും ഇടനിലക്കാരൻ പഹ്‌വ തന്നെയാണ്.

പഹ്‌വയുമായി റോബർട്ടിന് നീണ്ട നാളുകളായുളള സൗഹൃദം ഉണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. റോബർട്ടിനെ ഇതിന് മുൻപും ഇഡി പല കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രിയങ്കാ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുതിർന്ന കോൺഗ്രസ് നേതാക്കൾ സംഭവത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായ സുഖ്‌വിന്ദേർ സിംഗ്,നാനാ പട്ടേൽ തുടങ്ങിയവരും സംഭവത്തിൽ പ്രതികരിച്ചു.

ബിജെപിയുടെ സ്വാധീനം കൊണ്ടാണ് ഇഡിയെ പോലുളള കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുന്നതെന്ന് സുഖ്‌വിന്ദേർ പ്രതികരിച്ചു. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കരുനീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ ബിജെപി ഭയക്കുന്നത് കൊണ്ടാണ് പ്രിയങ്കാ ഗാന്ധിയുടെ പേര് കൂടി കുറ്റപത്രത്തിൽ ചേർത്തതെന്ന് പട്ടേൽ പ്രതികരിച്ചു. 'ഒരു കാലത്ത് ബ്രീട്ടീഷുകാർ മഹാത്മാഗാന്ധിയെ ഭയപ്പെട്ടു. ഇപ്പോൾ കേന്ദ്ര സർക്കാർ ഗാന്ധി കുടുംബത്തെ ഭയക്കുന്നു.യഥാർത്ഥ പ്രശന്ങ്ങളിൽ നിന്നും ആളുകളെ വ്യതിചലിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്'- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരുക്കിയ കുതന്ത്റമാണ് ഇതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര നാഗ്പൂരിൽ പ്രതികരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ മാ​റ്റങ്ങളാണ് കഴിഞ്ഞ ആഴ്ച കോൺഗ്രസിൽ സംഭവിച്ചിരുന്നത്. ഉത്തർപ്രദേശിൽ ജനറൽ സെക്രട്ടറി ചുമതലയിൽ നിന്നും പ്രിയങ്കാ ഗാന്ധിയെ മാറ്റി പകരം അവിനാഷ് പാണ്ഡെയെ നിയമിച്ചിരുന്നു. നിലവിൽ പ്രിയങ്കാ ഗാന്ധിക്ക് ഒരു ചുമതലയും പാർട്ടി നൽകിയിട്ടില്ല. തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി കന്നി അങ്കത്തിന് ഒരുങ്ങുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.