
ന്യൂഡൽഹി: അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പ്. സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമേ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
ബിജെപിയുടെ ഒരു കെണിയിലും വീഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. അയോദ്ധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെ സി പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ട്. കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ല. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സി കൂട്ടിച്ചേർത്തു.
അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠ ദിന ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാര്‍ട്ടിയിലുള്ള ആശയകുഴപ്പം ബാബറി മസ്ജിദ് പ്രശ്നം ആരംഭിച്ച കാലം മുതലുള്ളതാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചു. തങ്ങളുടെ ഔദ്യോഗിക നിലപാട് പരസ്യപ്പെടുത്താൻ അവർ തയ്യാറാവുന്നില്ല. കോൺഗ്രസ് തകർന്നോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇത്തരം വിഷയങ്ങൾ. കോൺഗ്രസിൽ ഓരോരുത്തരും ഓരോ നിലപാട് പറയുകയാണ്. എന്നാൽ കോൺഗ്രസിന്റെ നിലപാട് ദിഗ് വിജയസിംഗ് പറഞ്ഞു കഴിഞ്ഞു. മതനിരപേക്ഷ മനസുകൾ വേദനയോടെയാണ് ഇത്തരം നിലപാടുകൾ കാണുന്നതെന്നും മന്ത്രി വിമർശിച്ചിരുന്നു. അതേസമയം, പങ്കെടുക്കില്ലെന്ന നിലപാടിലാണ് സിപിഎം.