
മൂന്നാർ: ഇടുക്കി മൂന്നാർ ജനവാസമേഖലയിൽ വീണ്ടും ഇറങ്ങി ഒറ്റയാൻ പടയപ്പ. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കട ആന ഭാഗികമായി തകർത്തു. പുലർച്ചെയെത്തിയ ആന കടയിൽ സൂക്ഷിച്ചിരുന്ന അരിയടക്കം കഴിച്ചശേഷമാണ് മടങ്ങിയത്.
കഴിഞ്ഞ രണ്ടുദിവസമായി കാട്ടാന ജനവാസ മേഖലയിൽ ഉണ്ട്. ഇന്നലെ ഗ്യാപ് റോഡിലിറങ്ങിയ പടയപ്പ വാഹനങ്ങൾ തടഞ്ഞിരുന്നു. കഴിഞ്ഞ മാസം ലാക്കാട് എസ്റ്റേറ്റിലിറങ്ങിയ പടയപ്പ തോട്ടം തൊഴിലാളികളുടെ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ബഹളം വച്ചാണ് ജനവാസമേഖലയില്‍ നിന്നും ഓടിച്ചത്.
കഴിഞ്ഞ സെപ്തംബറിൽ മൂന്നാറിൽ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനിൽ എത്തിയ പടയപ്പ റേഷൻ കട മുഴുവനായും തകർത്തിരുന്നു. എസ്റ്റേറ്റിന്റെ സമീപ പ്രദേശത്ത് കാട്ടാന എത്തിയെന്നറിഞ്ഞ തോട്ടം തൊഴിലാളികൾ റേഷൻ കട സംരക്ഷിക്കുന്നതിനായി എത്തി. അതിന് മുൻപ് തന്നെ പടയപ്പ റേഷൻ കടയുടെ മേൽക്കൂര തകർത്തിരുന്നു.
ഇതിന് മുൻപും എസ്റ്റേറ്റിൽ എത്തിയിട്ടുള്ള പടയപ്പ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും പ്രദേശവാസികൾ കൃഷി ചെയ്തിരുന്ന പച്ചക്കറികളും കഴിച്ചാണ് തിരികെ കാടിനുളളിലേക്ക് കടന്നത്.