
ഗാന്ധിനഗർ: ഇന്ത്യയിലെ ആദ്യത്തെ വിനോദസഞ്ചാര അന്തർവാഹിനി യാത്ര തയ്യാറാക്കി ഗുജറാത്ത് സർക്കാർ. ഹിന്ദുപുരാണ വിശ്വാസ പ്രകാരം ഭഗവാൻ കൃഷ്ണന്റെ സ്ഥലമായി കണക്കാക്കുന്ന ദ്വാരകയുടെ തീരത്തുളള ചെറിയ ദ്വീപായ ബെറ്റിലെ കാഴ്ചകൾ കാണുന്നതിനായാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. മസ്ഗാവ് ഡോക്ക് ലിമിറ്റഡ് (എംഡിഎൽ) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്ന ടൈറ്റാനിക് സബ്‌മെർസിബിൾ പര്യവേഷണത്തിന്റെ മാത്യകയിലാണ് പുതിയ പദ്ധതിയും ഒരുങ്ങുന്നത്. അടുത്ത വർഷത്തെ ദീപാവലിക്ക് മുൻപ് തന്നെ പുതിയ പദ്ധതി നടപ്പിലാക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. സഞ്ചാരികൾക്ക് കടലിൽ നിന്നും 100 മീറ്റർ ആഴത്തിൽ അന്തർവാഹിനിയിലൂടെ യാത്ര സാധ്യമാക്കുമെന്നതിനോടൊപ്പം കടൽ കാഴ്ചകളും ആസ്വദിക്കാവുന്നതാണ്.
35 ടൺ ഭാരമുളള ഈ അന്തർവാഹിനിയിൽ മുപ്പത് പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്നതാണ്. 24 സഞ്ചാരികൾക്ക് കടലിനടയിലെ കാഴ്ചകൾ വ്യക്തമായി കാണാൻ സാധിക്കുന്ന രീതിയിലാണ് അന്തർവാഹിനിയിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ടൂറിസത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഗുജറാത്ത് ടൂറിസം മാനേജിംഗ് ഡയറക്ടർ സൗരഭ് പാർത്ഥി പറഞ്ഞു.
ഭഗവാൻ കൃഷ്ണൻ നിർമിച്ച സ്ഥലമാണ് ദ്വാരകയെന്നാണ് ഐതീഹ്യത്തിൽ പറയുന്നത്. കൃഷ്ണന്റെ സ്വർഗാരോഹണത്തിനുശേഷം ദ്വാരക പൂർണമായും കടലെടുത്തുവെന്നും വിശ്വാസമുണ്ട്. അതിനാൽ തന്നെ വിവിധ മതവിശ്വാസികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലൊന്നുകൂടിയാണ് ദ്വാരക. ഇവിടത്തെ ദ്വാരകാധീശ് ക്ഷേത്രത്തിൽ പ്രതിദിനം ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്.