
പോർട്ട് മോർസ്ബി: അഗ്നിപർവത സ്ഫോടന പശ്ചാത്തലത്തിൽ അടിയന്തര സഹായം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപെ. രാജ്യത്തെ വെസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയിലെ ഉലാവുൻ അഗ്നിപർവതമാണ് കഴിഞ്ഞ മാസം അവസാനം പൊട്ടിത്തെറിച്ചത്. കനത്ത നാശം വിതച്ച സ്ഫോടനത്തെ തുടർന്ന് ഏകദേശം 26,000ത്തിലേറെ പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അടിയന്തര സഹായത്തിനായി താൻ അഭ്യർത്ഥിച്ച ഉടൻ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യ കൈത്താങ്ങായെന്ന് മറാപെ പറഞ്ഞു. ടെന്റ്, മെത്ത, ശുചിത്വ കിറ്റ്, ഭക്ഷണം, ജല സംഭരണ ടാങ്കുകൾ തുടങ്ങിയ അവശ്യ വസ്തുക്കളടങ്ങുന്ന 10 ലക്ഷം ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ് ഇന്ത്യ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും അടക്കമുള്ള മെഡിക്കൽ പാക്കേജും ഇന്ത്യ പാപ്പുവ ന്യൂഗിനിക്ക് കൈമാറി. 2018ലെ ഭൂകമ്പം, 2019ലെ അഗ്നിപർവത സ്ഫോടനം എന്നിവയ്ക്ക് പിന്നാലെയും ഇന്ത്യ പാപ്പുവ ന്യൂഗിനിക്ക് സഹായവുമായി എത്തിയിരുന്നു. ഫോറം ഫോർ ഇന്ത്യ - പസഫിക് ഐലൻഡ്സ് കോഓപ്പറേഷന്റെ മൂന്നാം ഉച്ചകോടിയിൽ ( ഇന്ത്യ പസഫിക് ഉച്ചകോടി ) പങ്കെടുക്കാൻ ഇക്കഴിഞ്ഞ മേയിൽ മോദി പാപ്പുവ ന്യൂഗിനിയിലെത്തിയിരുന്നു.