
ബീജിംഗ് : ചൈനയിൽ പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച് 5 എൻ 6 ബാധിച്ച് 33കാരി മരിച്ചു. സിചുവാൻ പ്രവിശ്യയിൽ ബഷോംഗ് നഗരത്തിലെ ഒരു വളർത്തുപക്ഷി മാർക്കറ്റ് സന്ദർശിച്ചതിന് പിന്നാലെ ഒക്ടോബർ 22നാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്.
നവംബർ 14നാണ് മരണം സംഭവിച്ചത്. എന്നാൽ ഈ ആഴ്ചയാണ് അധികൃതർ ഇക്കാര്യം പുറത്തുവിട്ടതെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷിപ്പനി വകഭേദങ്ങളിൽ ഏറ്റവും അപകടകാരിയാണ് എച്ച് 5 എൻ 6. 39 ശതമാനമാണ് മരണനിരക്ക്. 10 വർഷത്തിനിടെ 88 പേർക്കാണ് ലോകത്ത് എച്ച് 5 എൻ 6 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 87 എണ്ണവും ചൈനയിലാണ്.
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയുള്ള പക്ഷിപ്പനി അടക്കമുള്ള ജന്തുജന്യ രോഗങ്ങളെ ആരോഗ്യവിദഗ്ദ്ധർ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്ന പക്ഷിപ്പനി വകഭേദങ്ങൾ സമീപ കാലത്ത് സസ്തനികളിലേക്കും വ്യാപകമായി പടർന്നിരുന്നു.
അതിനാൽ മനുഷ്യർ ജാഗ്രത പുലർത്തണമെന്ന് ഡബ്ല്യു.എച്ച്.ഒ അടക്കമുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. എച്ച് 5 എൻ 6 കൂടാതെ എച്ച് 5 എൻ 1, എച്ച് 7 എൻ 9, എച്ച് 5 എൻ 8, എച്ച് 10 എൻ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനിൽ സ്ഥിരീകരിച്ചിട്ടുണ്ട്.