peri-senthil

ചെന്നൈ: പൊലീസ് സംരക്ഷണം ലഭിക്കുന്നതിന് വേണ്ടി സ്വന്തം വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ ഹിന്ദുമഹാസഭ നേതാവും മകനും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറൽ സെക്രട്ടറി പെരി സെന്തിൽ, മകൻ ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവൻ എന്നിവരാണ് പിടിയിലായത്. കള്ളക്കുറിച്ചി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 23നാണ് ഉളുന്തൂർപെട്ട് കേശവൻ നഗറിലെ സെന്തിലിന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായത്. സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേർന്നാണ് ബോംബെറിയാൻ പദ്ധതി തയാറാക്കിയത്. ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സംരക്ഷണം ആവശ്യപ്പെട്ട് സെന്തിൽ പൊലീസിനെ സമീപിച്ചതായി അധികൃതർ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിൽപോയ രാജീവ് ഗാന്ധിക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.