
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ആകെ ചെലവായ തുക അഞ്ച് ലക്ഷം രൂപ. പുതിയ മന്ത്രിമാരായ കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും രാജ്ഭവനിലെത്തിയിരുന്നു.
ചടങ്ങിന് ചെലവായ തുക രാജ്‌ഭവൻ മുൻകൂറായി വാങ്ങി. സത്യപ്രതിജ്ഞയ്ക്ക് മുൻപുതന്നെ തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു. സത്യപ്രതിജ്ഞയുടെ തലേദിവസം തന്നെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.
ഗണേഷ് കുമാർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആറ് മിനിട്ട് നീണ്ട ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മിണ്ടിയില്ല. ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു. പുതിയ മന്ത്രിമാരും എ കെ ശശീന്ദ്രനും മാത്രമാണ് ചായ സൽക്കാരത്തിൽ പങ്കെടുത്തത്.
കടന്നപ്പള്ളിയ്ക്ക് രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ് എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഗണേഷ് കുമാറിന് റോഡ് ഗതാഗതം, മോട്ടോർ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകളും നൽകി. അതേസമയം, ട്രാൻസ്പോർട്ടിനൊപ്പം സിനിമയും വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം തള്ളി.
ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരം മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും നേരത്തെ രാജിവച്ചിരുന്നു. ഇവർക്ക് പകരം കേരള കോൺഗ്രസ് ബിയുടെ കെ ബി ഗണേഷ് കുമാറിനെയും കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.