petrol-pumb

തിരുവനന്തപുരം: നാളെ രാത്രി എട്ട് മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറ് വരെ പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികൾ അറിയിച്ചു. സർക്കാർ‌ വേണ്ട നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി പത്ത് മണി വരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂ എന്നും ഇവർ പറഞ്ഞു.

ആശുപത്രികളിൽ ആക്രമണം നടന്നപ്പോൾ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിർമാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളിൽ മോഷണവും ഗുണ്ടാ ആക്രമണവും പതിവാണെന്നാണ് സംഘടന പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്ന് സർക്കാർ നിർദേശമുണ്ട്. ഇങ്ങനെ നൽകിയാൽ പമ്പിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജൻസികളും നിർദേശിച്ചിട്ടുണ്ട്. രാത്രിയിൽ കുപ്പികളിൽ ഇന്ധനം വാങ്ങാനെത്തുന്നവർ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നും സംഘടന പറയുന്നു.

നാളെ സംസ്ഥാന വ്യാപകമായി സൂചനാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് ഫോർട്ട്, വികാസ് ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവൽസ് ഔട്ട്ലെ‌റ്റ് ഉള്ളത്.