f

കൊച്ചി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി നുഴഞ്ഞുകയറിയ ബംഗ്ലാദേശികൾ കേരളത്തിലും വേരുറപ്പിക്കുന്നു. ഇച്ചാമാട്ടി നദി നീന്തിക്കടന്ന് ഇന്ത്യയിലെത്തുന്ന ഇവർക്ക് ആധാറും മറ്റും സംഘടിപ്പിച്ച് കൊടുക്കുന്നത് ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊച്ചിയിൽ രണ്ടാഴ്ച മുമ്പ് പിടിയിലായ ബംഗ്ലാദേശി ദമ്പതികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ ലഭ്യമായത്. ഇവരിൽ കൊടുംകുറ്റവാളികളും ഉണ്ടായേക്കാമെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.

ബംഗ്ലാദേശ് പൗരൻ മുഹമ്മദ് അൽ അമീൻ ഷേഖ്, ഇയാളുടെ ഭാര്യ ജ്യോത്സന അക്തർ എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കപ്പൽശാലയുടെ പനമ്പള്ളിനഗറിലുള്ള ഗസ്റ്റ് ഹൗസിൽ അതിക്രമിച്ച് കയറിയ സംഭവത്തിലാണ് പിടിവീണത്. യാതൊരു രേഖയും ഇല്ലാതെ കൊച്ചിയിൽ ആക്രിപെറുക്കി കഴിയുകയായിരുന്നു. ഗസ്റ്റ് ഹൗസിന്റെ മതിൽ ചാടിക്കടന്ന് ഇരുമ്പ് സാമഗ്രികൾ കടത്താൻ ശ്രമിക്കുവേ സി.ഐ.എസ്.എഫുകാർ തടഞ്ഞുവയ്ക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പശ്ചിമബംഗാൾ സ്വദേശികളെന്നാണ് ആദ്യം പറഞ്ഞത്. സംസാര രീതിയിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറിയവരാണെന്ന് സമ്മതിച്ചത്. മുഹമ്മദ് അൽ അമീൻ ഷേഖയ്ക്ക് വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. ജ്യോത്സനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ കോടതി തീരുമാനം അനുസരിച്ച് ഇവരെ നാടുകടത്തുമെന്ന് പൊലീസ് പറഞ്ഞു.

ബി.എസ്.എഫ് നിരീക്ഷണം കുറവുള്ള നദീമേഖലകൾ വഴി പശ്ചിമബംഗാളിൽ കയറിപ്പറ്റുകയാണ് ആദ്യം ചെയ്യുന്നത്. ഏതാനും നാൾ ഇവിടെ തമ്പടിച്ചശേഷം ഡൽഹിയിലെ സീമാപുരിയിലേക്ക് കടക്കും. കുടിയേറ്റക്കാരയ ബംഗ്ലാദേശികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നിന്നാണ് വ്യാജ ആധാറും മറ്റും സംഘടിപ്പിക്കുന്നത്. ഒന്നിന് 2000 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയിൽ പിടിയിലായ ദമ്പതികൾക്ക് വ്യാജരേഖ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല.

2018ൽ കൊച്ചിയെ ഞെട്ടിച്ച് പരമ്പര കവർച്ചയിലെ മൂന്ന് പ്രതികൾ ബംഗ്ലാദേശ് സ്വദേശികളായിരുന്നു. ബംഗാളിൽ താമസിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർവച്ച നടത്തുന്ന സംഘമായിരുന്നു അന്ന് രണ്ടിടത്ത് കവർച്ചനടത്തിയത്. 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

ബംഗ്ലാദേശികളെ വ്യാജേരഖയിൽ രാജ്യത്ത് എത്തിച്ച് കേരളത്തിൽ നിന്നടക്കം വിദേശത്തേക്ക് കടത്തുന്ന സംഘവും രാജ്യത്ത് സജ്ജീവമാണ്. ഏതാനും മാസം മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴി ഇന്ത്യക്കാരെന്ന വ്യാജേനെ ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ചത് നാല് ബംഗ്ലാദേശികളാണ്. മുഹമ്മദ് അബ്ദുൾ ഷുക്കൂറിനെന്ന ബംഗ്ലാദേശ് ചിറ്റഗോംഗ് സ്വദേശിയാണ് ഇതിന് ചുക്കാൻ പിടിച്ചിരുന്നത്. ഇയാളെ പിന്നീട് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. വ്യാജ പാസ്‌പോർട്ട്, പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തു. ഇത്തരം സംഘം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.