accident

തൃശൂർ: ഇന്നോവ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കുതിരാൻ പാലത്തിന് മുകളിലായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. കാർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരന്നു.

അപകടത്തിൽ ഇന്നോവ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് കാറിനുളളിൽ കുടുങ്ങിപ്പോയവരെ പുറത്തെടുത്തത്. രണ്ടു സ്ത്രീകളും നാലുപുരുഷന്മാരും അടക്കം ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഒരു പുരുഷനാണ് മരിച്ചത് . ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റവരിൽ മൂന്നുപേരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്.

കാർ ഓടിച്ചിരുന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. കുതിരാനിലെ റോഡ് ഇടിഞ്ഞുകിടക്കുന്നതിനാൽ തൃശൂർ പാലക്കാട് ട്രാക്കിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കടത്തിവിടുന്നത്. ഇവിടെയാണ് അപകടം ഉണ്ടായതും.