cyber-crime

പാട്‌ന: സ്ത്രീകളെ ഗർഭിണിയാക്കുന്നതിന് പണം വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘം അറസ്റ്റിൽ. ബീഹാറിലെ നവാഡയിലാണ് സംഭവം. പങ്കാളിയിൽ നിന്ന് ഗ‌ർഭധാരണം സാധിക്കാത്ത സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്നതിന് പണം വാഗ്ദാനം ചെയ്യുകയായിരുന്നു ഇവർ. എട്ടുപേരാണ് അറസ്റ്റിലായത്.

'ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ്' (ബേബി ബർത്ത് സർവീസ്) എന്നായിരുന്നു സംഘത്തിന്റെ പേര്. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. സ്ത്രീകളെ ഗർഭിണിയാക്കി പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. താത്‌പര്യം അറിയിച്ചെത്തുന്നവരിൽ നിന്ന് രജിസ്ട്രേഷൻ തുകയായി 799 രൂപ കൈപ്പറ്റിയിരുന്നു. ഇതുകൂടാതെ സുരക്ഷാ ചാർജുകൾ എന്ന നിലയിൽ 5000 രൂപ മുതൽ 20,000 രൂപവരെയും കൈക്കലാക്കി.

മുന്ന എന്ന ഒരാളാണ് റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ എന്ന് പൊലീസ് പറയുന്നു. ബീഹാർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എട്ടുപേർ കുടുങ്ങിയത്. എന്നാൽ സംഘത്തിലെ കൂടുതൽ പേർ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പുസംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റിലായവരിൽ നിന്ന് സ്‌മാർട്ട് ഫോണുകളും പ്രിന്ററുകളും പിടിച്ചെടുത്തു. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.