
തിരുവന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനയുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദ്ദേശമുണ്ട്.
രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തോ രോഗികൾ കേരളത്തിലാണ്. ദിനംപ്രതി കൊവിഡ് കേസുകളിൽ വലിയ വർദ്ധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർദ്ധനയുണ്ടായേക്കാം എന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെഎൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാൻ ശ്രദ്ധവേണം. ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദ്ദേശമുണ്ട്. കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസത്തെ ഐസൊലേഷനും നിർബന്ധമാക്കിയിട്ടുണ്ട്. അതിനിടെ ഒമിക്രോൺ, ജെഎൻ വൺ വകഭേദത്തിന്റെ വ്യാപനം ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു.