robbery

തിരുവനന്തപുരം: മാര്‍ത്താണ്ഡത്തെ ജുവലറിയില്‍ മോഷണം നടത്തിയ രണ്ട് വനിതകളുള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ അറസ്റ്റില്‍. അരുമന സ്വദേശി അനീഷ് (29), പമ്മം സ്വദേശി ശാലിനി, പയണം സ്വദേശി അബിഷ എന്നിവരാണ് പിടിയിലായത്.

ജോലിചെയ്യുന്ന ജുവലറിയില്‍നിന്ന് 54 പവന്‍ സ്വര്‍ണവും ആറ് കിലോ വെള്ളി ആഭരണങ്ങളുമാണ് പ്രതികള്‍ മോഷ്ടിച്ചത്.

സ്വര്‍ണാഭരണങ്ങള്‍ കാണാതായത് ശ്രദ്ധയില്‍പ്പെട്ട ജുവലറി മാനേജര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമ നടത്തിയ അന്വേഷണത്തില്‍ അനീഷ് വീട് വച്ചതായും വാഹനം വാങ്ങിയതായും മനസിലായി.ഇതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വച്ച് പൊലീസിന് പരാതി നല്‍കിയത്.

ശേഷം പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മറ്റ് രണ്ട് പ്രതികളുടെ പങ്ക് അനീഷ് വെളിപ്പെടുത്തിയത്. വനിതാ ജീവനക്കാര്‍ കമ്പ്യൂട്ടറില്‍ തിരിമറി നടത്തി സ്വര്‍ണം മോഷ്ടിക്കാന്‍ അനീഷിനെ സഹായിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.