cancer
.

മലപ്പുറം: ജില്ലയിൽ സ്തനാർബുദ ലക്ഷണമുള്ളവരുടെ എണ്ണം വലിയ തോതിൽ ഉയരുന്നു. 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താൻ സംസ്ഥാന ആരോഗ്യ വകുപ്പ് ശൈലീ ആപ്പ് മുഖേനെ നടത്തിയ സർവേയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്തനാർബുദ സാദ്ധ്യതയുള്ളവരെ കണ്ടെത്തിയത് മലപ്പുറം ജില്ലയിലാണ്.

ആശാവർക്കർമാർ മുഖേനെ നടത്തിയ സർവേയിൽ 1,14,600 പേരെ കാൻസർ പരിശോധനയ്ക്കായി നിർദേശിച്ചപ്പോൾ ഇതിൽ 92,785 പേരിലും സ്തനാർബുദ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. ഗർഭാശയ ഗള ക്യാൻസറിന് 16,140 പേരെയും വദനാർബുദത്തിന് 5,575 പേരെയും തുടർപരിശോധനയ്ക്ക് നിർദേശിച്ചിട്ടുണ്ട്.

മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് സ്തനാർബുദ ലക്ഷണങ്ങൾ സ്വയം കണ്ടെത്താൻ സാധിക്കുമെങ്കിലും ഇതുസംബന്ധിച്ച അവബോധക്കുറവാണ് ജില്ലയിൽ വില്ലനാവുന്നത്. നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ രോഗലക്ഷണങ്ങൾ ചോദിച്ചറിയുമ്പോഴാണ് പലരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതെന്ന് ആശാപ്രവർത്തകർ പറയുന്നു. 50 വയസ് പിന്നിട്ടവരാണ് ജില്ലയിൽ സ്തനാർബുദ ലക്ഷണങ്ങൾ കണ്ടവരിൽ ഭൂരിഭാഗവും. പലപ്പോഴും ക്യാൻസർ ഒന്നാംഘട്ടം കടന്നിട്ടുണ്ടാവും. സ്താർബുദമോ, അണ്ഡാശയ അർബുദമോ ഉള്ള കുടുംബത്തിലെ അമ്മയുടേയോ, അച്ഛന്റെയോ ഭാഗത്തുള്ള ഒന്നിലധികം പേർക്ക് ഈ രോഗങ്ങൾ ബാധിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്ക് സ്തനാർബുദം വരാനുള്ള സാദ്ധ്യത ഏറെയാണ്. സ്തനത്തിലോ കക്ഷത്തിലോ മുഴയോ, ഒരുഭാഗം കട്ടിയാവുകയോ, വീർക്കുകയോ ചെയ്യുക, ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം എന്നിവ ശ്രദ്ധിക്കപ്പെട്ടാൽ ഉടൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർപരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു.

ജാഗ്രത വേണം ഈ കണക്കുകളിൽ

ശൈലീ ആപ്പിലെ കണക്കുപ്രകാരം 1,14,600 പേരെയാണ് ജില്ലയിൽ ക്യാൻസർ തുടർപരിശോധനയ്ക്ക് നിർദേശിച്ചത്. തൊട്ടുപിന്നിൽ തൃശൂരാണ്- 1,03,290 പേർ. തിരുവനന്തരപുരം - 80,080, കൊല്ലം - 72,070, എറണാകുളം - 70,740 എന്നിങ്ങനെയാണ് തുടർപരിശോധനയ്ക്ക് നിർദ്ദേശിക്കപ്പെട്ടവരുടെ കണക്ക്. ജില്ലയിൽ ക്യാൻസർ രോഗ സാദ്ധ്യതയുള്ളവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ള മുഴുവൻ പേരെയും കണ്ടെത്തുന്നതിനായി ശൈലീ ആപ്പ് മുഖേനെ രണ്ടാംഘട്ട സർവേയ്ക്ക് ജനുവരിയിൽ തുടക്കമാവും. ശൈലീ ആപ്പിലൂടെ ആശാവർക്കമാർ ശേഖരിക്കുന്ന വിവരങ്ങൾ ആരോഗ്യവകുപ്പ് ഫീൽഡ് സ്റ്റാഫുകൾ ക്രോഡീകരിച്ച ശേഷം രോഗസാദ്ധ്യതയുള്ളവരെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധിച്ച് തുടർചികിത്സ ഉറപ്പാക്കും.