
മലപ്പുറം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണോ വേണ്ടയോ എന്ന് പരസ്യമായി ആവശ്യപ്പെടേണ്ടെന്ന് മുസ്ലിംലീഗ് തീരുമാനം. ഒരു തീരുമാനമെടുക്കുമ്പോൾ കോൺഗ്രസിന് ദേശീയതലത്തിലെ സ്ഥിതിഗതികൾ വിലയിരുത്തേണ്ടി വരുമെന്നും പാണക്കാട് ചേർന്ന ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിൽ അഭിപ്രായമുണ്ടായി. കോൺഗ്രസടക്കം ഇന്ത്യ മുന്നണിയിലെ പാർട്ടികൾ സ്വതന്ത്ര തീരുമാനമെടുത്തശേഷം സാഹചര്യം വിലയിരുത്തി അഭിപ്രായം പറയാനും തീരുമാനിച്ചു. വിഷയത്തിൽ ലീഗ് നേതാക്കളുടെ പരസ്യ അഭിപ്രായ പ്രകടനം വിലക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പി രാഷ്ട്രീയ അജൻഡയാക്കുകയാണ്. ഇക്കാര്യം മതേതര കാഴ്ചപ്പാടുള്ള പാർട്ടികൾ തിരിച്ചറിയണം. തന്ത്രത്തിൽ വീഴരുത്. ഭരണഘടനാ ധാർമ്മികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയമായി വിഷയം കൈകാര്യം ചെയ്യുന്നതിൽ മതേതര കക്ഷികൾക്ക് ഒറ്റക്കെട്ടായി നിലയുറപ്പിക്കാനാവണമെന്നും അഭിപ്രായപ്പെട്ടു.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി ബി.ജെ.പി ക്ഷേത്രോദ്ഘാടനത്തെ മാറ്റുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാമക്ഷേത്രത്തെ പ്രധാനമന്ത്രി അടക്കമുള്ളവർ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റുന്നുണ്ട്. ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തേയും ആരാധന സ്വാതന്ത്ര്യത്തേയും ലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് എല്ലാവരും തിരിച്ചറിയണം. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നവരും പങ്കെടുക്കാത്തവരും എന്നൊക്കെയാക്കി പാർട്ടികളെ ബി.ജെ.പി വേർതിരിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
ലീഗ് വിശ്വാസികൾക്കൊപ്പം: സാദിഖലി തങ്ങൾ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിവാദമാക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഓരോ വിഭാഗത്തിനും അവരുടെ ആരാധനാലയങ്ങൾ സുപ്രധാനവും പുണ്യവുമാണ്. ഈ നിലയ്ക്ക് വിശ്വാസികൾക്കൊപ്പമാണ് ലീഗ്.
കോൺഗ്രസ് അവഹേളിക്കുന്നു: കെ. സുരേന്ദ്രൻ
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന്റെ ആത്മീയ കേന്ദ്രമായി മാറുന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മോശമാക്കി ചിത്രീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണ്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം. മുസ്ലിം ലീഗും മതമൗലികവാദികളും കണ്ണുരുട്ടിയാൽ പേടിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി. സി.പി.എം സംഘടിത മതശക്തികളുടെ വോട്ടിനായി ഭൂരിപക്ഷ ജനതയുടെ വികാരങ്ങൾ ഹനിക്കുകയാണ്. മന്ത്രിസഭാ പുനഃസംഘടനകൊണ്ട് നാടിന് ഒരു പ്രയോജനവും ഉണ്ടാവില്ല. മുഹമ്മദ് റിയാസ് അല്ലാതെ കേരളത്തിൽ മറ്റേത് മന്ത്രിക്കാണ് വിലയുള്ളത്.