
പാലിന് 5 രൂപ കൂടിയപ്പോൾ കാലിത്തീറ്റയ്ക്ക് വർദ്ധിച്ചത് 250 രൂപ
പാലക്കാട്: കാലിത്തീറ്റ വില വർദ്ധനവിൽ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ക്ഷീരകർഷകർ. ഇതോടൊപ്പം പാലിനും പാലുല്പന്നങ്ങൾക്കും മതിയായ വില ലഭിക്കാത്തതും തിരിച്ചടിയായതോടെ മേഖലയിൽ നിന്ന് പിൻവാങ്ങുകയാണ് കർഷകർ.
ഉപജീവനത്തിനായി കന്നുകാലി വളർത്തലിനെ ആശ്രയിക്കുന്ന ജില്ലയിലെ ചെറുകിട ക്ഷീരകർഷകർക്കും ഫാമുടമകൾക്കും ഇത് ഒരുപോലെ തിരിച്ചടിയാണ്. വർഷം ആയിരത്തിലേറെ കർഷകർ മേഖലയിൽ നിന്ന് കൊഴിഞ്ഞുപോകുന്നുവെന്നാണ് കണക്കാക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാനും ക്ഷീരകർഷകരെ സംരക്ഷിക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ല.
പാലിന് ഒരു വർഷത്തിനുള്ളിൽ അഞ്ച് രൂപ മാത്രമാണ് വർദ്ധിച്ചതെങ്കിൽ വിവിധ കമ്പനികളുടെ കാലിത്തീറ്റ ചാക്കിന് 250 രൂപയോളം കുത്തനെ കൂടി. 40-45 രൂപ നൽകിയാണ് ഒരു ലിറ്റർ പാൽ മിൽമ ക്ഷീര കർഷകരിൽ നിന്ന് ഏറ്റെടുക്കുന്നത്. ഉല്പാദന ചെലവ് ഇതിലും വളരെ കൂടുതലുമാണ്.
കാലിത്തീറ്റയ്ക്ക് പുറമേ വൈക്കോൽ, കാത്സ്യം സപ്ലിമെന്റ്സ്, മരുന്നുകൾ തുടങ്ങിയവയ്ക്കും വില വർദ്ധിച്ചു. പശുക്കളുടെ ലഭ്യത കുറഞ്ഞതോടെ പുതിയവയെ വാങ്ങാനും വലിയ തുക മുടക്കണം.
ക്ഷീരകർഷകർക്ക് ലഭ്യമായിരുന്ന പല ആനുകൂല്യങ്ങളും സബ്സിഡികളും സർക്കാർ നിറുത്തുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ പോലെ ക്ഷീരകർഷകർക്ക് കൈത്താങ്ങായി ഒരു ലിറ്റർ പാലിന് നാലുരൂപ സഹായം നൽകാൻ കേരളം പദ്ധതി ആവിഷ്കരിച്ചെങ്കിലും 2022 ജൂണിൽ ഒരു മാസം മാത്രമാണിത് നടന്നത്.
വേണം കാലിത്തീറ്റ സബ്സിഡി
പാൽ വില നിയന്ത്രണ വിധേയമായി പോകുമ്പോൾ കാലിത്തീറ്റ വില നിയന്ത്രണാതീതമായി ഉയരുകയാണ്. കാലിത്തീറ്റയ്ക്ക് വില നിയന്ത്രണം ഏർപ്പെടുത്തുകയോ പ്രത്യേക സബ്സിഡി നൽകുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
അസംസ്കൃത വസ്തുക്കളുടെ ക്ഷാമം
അസംസ്കൃത വസ്തുക്കളുടെ വില കൂടുന്നതും ലഭ്യതയിൽ കുറവുണ്ടാവുന്നതുമാണ് കാലിത്തീറ്റ വില വർദ്ധിക്കാൻ കാരണം. ഉയർന്ന വില പിന്നീട് ഒരിക്കലും കുറയുന്നില്ലെന്നതാണ് വെല്ലുവിളി.