march

പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ പൊലീസിനെയും ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരെയും വിട്ട് തല്ലിത്തകർക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ കുറിപ്പിട്ട സംസ്ഥാന ഭാരവാഹിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരള സദസ് എന്ന മറവിൽ നടത്തുന്ന ധൂർത്തിനും കൊള്ളയ്ക്കുമെതിരായ പ്രതിഷേധത്തെ ഭയത്തോടെയാണ് സർക്കാർ നോക്കി കാണുന്നത്. സാധാരണ ജനങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രചാരണ പരിപാടിയാണ്. ഇത് പാർട്ടി ചെലവിൽ നടത്തണം. പ്രതിഷേധിക്കുന്നവരോട് പ്രതികാരം ചെയ്യുന്ന കേന്ദ്രസമീപനം തന്നെയാണ് ഇവിടെ ഇടത് സർക്കാരും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ഒ.കെ.ഫാറൂഖ്, പ്രതീഷ് മാധവൻ, ഷെഫീഖ് അത്തിക്കോട്, അരുൺകുമാർ, ജിതേഷ് നാരായണൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, ജസീൽ, പി.ടി.അജ്മൽ, ലിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.