supplyco

പാലക്കാട്: സംസ്ഥാനത്ത് സപ്ലൈകോയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾ അട്ടിമറിക്കുന്നതായി വ്യാപക പരാതി. മാതൃവകുപ്പായ പൊതുവിതരണ വകുപ്പിൽ നിന്നാണ് ഡെപ്യൂട്ടേഷനിൽ എത്തുന്നത്. അഞ്ച് വർഷം സപ്ലൈകോയിൽ പൂർത്തിയാക്കിയാൽ പൊതുവിതരണ വകുപ്പിലേക്ക് തിരികെ പോകണം. എന്നാൽ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പത്ത് വർഷത്തോളം ജോലി ചെയ്യുന്നവർ സപ്ലൈകോയിലുണ്ട്.
സപ്ലൈകോയിലെ സ്ഥാനക്കയറ്റവും സാമ്പത്തിക വരുമാനവുമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. സപ്ലൈകോ കൊച്ചി കേന്ദ്ര കാര്യാലയത്തിൽ മാത്രം 13 ഹെഡ് ക്ലർക്കും, ഒരു യു.ഡി ക്ലർക്കും, പാലക്കാട്ട് ഒരു ഹെഡ് ക്ലർക്കും, രണ്ട് യു.ഡി ക്ലർക്കും ഒരു എൽ.ഡി ക്ലർക്കും കാലാവധി പൂർത്തിയാക്കിട്ടും പൊതുവിതരണ വകുപ്പിലേക്ക് പോകാതെ സപ്ലൈകോയിൽ തുടരുന്നതായി ആക്ഷേപമുണ്ട്. സംസ്ഥാനത്ത് മുപ്പതോളം തസ്തികകൾ കാലാവധി തീർന്നിട്ടും വകുപ്പിലേക്ക് തിരിച്ചയക്കാതെ സപ്ലൈകോയിൽ തുടരുകയാണ്. പൊതുവിതരണ വകുപ്പിൽ തിരികെയെത്തി ഏതാനും മാസം ജോലിചെയ്ത ശേഷം വീണ്ടും സപ്ലൈകോയിലേക്ക് പോകുന്നവരും ഏറെയാണ്. നേരിട്ട് നിയമനം ലഭിച്ച 1500 ഓളം ജീവനക്കാരും ഡെപ്യൂട്ടേഷനിലെത്തിയ 1300 ഓളം ജീവനക്കാരുമാണ് നിലവിൽ സപ്ലൈകോയിലുള്ളത്. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും സപ്ലൈകോയിലെ ജീവനക്കാരുടെ അർഹമായ സ്ഥാനക്കയറ്റത്തിനും ഡെപ്യൂട്ടേഷൻ സമ്പ്രദായം തടസമാകുന്നുണ്ട്.

 ഉത്തരവ് പാലിക്കുന്നില്ല

2019 മുതൽ സപ്ലൈകോയിൽ പത്ത് ശതമാനം വീതം സീനിയർ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഡെപ്യൂട്ടേഷൻ കുറയ്ക്കണമെന്ന സർക്കാർ ഉത്തരവുണ്ടങ്കിലും പാലിക്കാറില്ല. ഓരോ വർഷവും മൊത്തം ജീവനക്കാരിൽ 23 ശതമാനമാണ് ഇത്തരത്തിൽ പരസ്പരം മാറുന്നത്. ഈ മാറ്റം കാരണം അവധി, യാത്രാദിവസം ഉൾപ്പെടെ 14 ദിവസത്തോളം പ്രവൃത്തിദിനങ്ങൾ കുറവ് വരുന്നു.

വേതന യാത്രബത്ത ഇനത്തിൽ അധിക ചെലവുകളുമുണ്ടാവുന്നുണ്ട്. മാത്രമല്ല, പൊതുവിതരണ വകുപ്പിൽ പുതുതായെത്തുന്ന ജീവനക്കാരെ ബന്ധപ്പെട്ട ജോലികൾ പഠിച്ചുവരുന്നതിന് മുമ്പുതന്നെ സപ്ലൈകോയിലേക്ക് മാറ്റി നിയമിക്കുകയാണ്.